രാജീവ് ഗാന്ധി വധക്കേസ്; ജയിൽ മോചിതനായ ശാന്തന് ശ്രീലങ്കയിലേക്ക് മടങ്ങാൻ അനുമതി

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തന് ശ്രീലങ്കയിലേക്ക് മടങ്ങാൻ അനുമതി. കേന്ദ്ര സർക്കാർ എക്സിറ്റ് പെർമിറ്റ് അനുവദിച്ചതോടെ ഒരാഴ്ചക്കുള്ളിൽ ശാന്തന് ശ്രീലങ്കയിലേക്ക് പോകാനാവും. ഇത് സംബന്ധിച്ച രേഖകൾ തിരുച്ചിറപ്പള്ളി കലക്ടർക്ക് കൈമാറി. കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ ഇന്ത്യ വിടുന്ന ആദ്യത്തെയാളാണ് ശാന്തൻ. രോ​ഗിയായ അമ്മയെ കാണാനാണ് ഇയാൾ ശ്രീലങ്കയിലേക്ക് പോകുന്നത്. ഓ​ഗസ്റ്റ് വരെ കാലാവധിയുള്ള യാത്രാരേഖ ശ്രീലങ്കൻ ഹൈക്കമ്മീഷൻ നേരത്തെ ശാന്തന് അനുവദിച്ചിരുന്നു.

രാജീവ് വധക്കേസിൽ 32 വർഷത്തോളം ജയിലിൽക്കിടന്ന ആറുപേരെ 2022 നവംബർ 11-നാണ് സുപ്രീംകോടതി മോചിപ്പിച്ചത്. ഇതിൽ തമിഴ്‌നാട് സ്വദേശികളായ നളിനിയും രവിചന്ദ്രനും സ്വതന്ത്രരായെങ്കിലും ശ്രീലങ്കൻ പൗരൻമാരായ ശാന്തൻ, മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരെ തിരുച്ചിറപ്പള്ളി ജയിലിനുള്ളിൽ വിദേശ കുറ്റവാളികൾക്കായുള്ള ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണ്. പാസ്പോർട്ടും യാത്രാരേഖകളും ഇല്ലാത്തതുകൊണ്ടാണ് ഇവർക്ക് ജയിലിനുസമാനമായ ക്യാമ്പിൽ കഴിയേണ്ടിവന്നത്.

Top