രാജീവ് ഗാന്ധി വധക്കേസ്‌ ; പേരറിവാളന്‍ നിരപരാധിയെന്ന്‌ മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന പേരറിവാളന്‍ നിരപരാധിയാണെന്ന വെളിപ്പെടുത്തലുമായി മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍.

സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വി.ത്യാഗരാജന്‍ എന്ന ഉദ്യോഗസ്ഥന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പേരറിവാളന്റെ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

രാജീവ് ഗാന്ധിയെ വധിക്കാന്‍ ബോംബ് നിര്‍മ്മിക്കാന്‍ ബാറ്ററികള്‍ വാങ്ങി നല്‍കി എന്നതാണ് പേരറിവാളന് മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം.

ഗൂഢാലോചനയില്‍ ഭാഗഭാക്കാണെന്ന കാരണത്താലാണ് 26 വര്‍ഷമായി പേരറിവാളന്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നത്.

എന്നാല്‍, ബാറ്ററികള്‍ എന്താവശ്യത്തിനുള്ളതാണെന്ന് അവ വാങ്ങുമ്പോള്‍ പേരറിവാളന് അറിയില്ലായിരുന്നു എന്നാണ് ത്യാഗരാജന്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്.

ചോദ്യംചെയ്യലിനിടെ ഇക്കാര്യം പേരറിവാളന്‍ തന്നോട് പറഞ്ഞിരുന്നു എന്നും, കുറ്റസമ്മതമൊഴിയെ ദുര്‍ബലപ്പെടുത്താന്‍ ഇത് കാരണമാകുമെന്നതിനാലാണ് മനപ്പൂര്‍വ്വം ആ മൊഴി താന്‍ രേഖകളില്‍ നിന്ന് ഒഴിവാക്കിയതെന്നും ത്യാഗരാജന്‍ പറയുന്നു.

പേരറിവാളന്‍ നിരപരാധിയാണെന്ന് സിബിഐക്ക് ബോധ്യപ്പെട്ടിരുന്നതാണെന്നും, 1991ല്‍ എല്‍ടിടിഇ നേതാവ് ശിവരശനും പൊട്ടുഅമ്മനും തമ്മിലുള്ള വയര്‍ലെസ് സന്ദേശം തനിക്ക് ലഭിച്ചിരുന്നുവെന്നും, പേരറിവാളന് ഗൂഢാലോചനയില്‍ പങ്കില്ലെന്നും ബാറ്ററി എന്തിനാണ് വാങ്ങിയതെന്ന് അറിയില്ലെന്നും ആ സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമായിരുന്നെന്നും, അന്വേഷണത്തിന്റെ തുടക്കത്തില്‍ പേരറിവാളന്റെ പങ്കിനെക്കുറിച്ച് സിബിഐക്ക് യാതൊരു ധാരണയുമില്ലായിരുന്നെന്നും ത്യാഗരാജന്‍ നല്കിയ സത്യവാങ്മൂലത്തിലുണ്ട്.

ഒരു നിരപരാധിക്ക് 26 വര്‍ഷത്തിനു ശേഷമെങ്കിലും നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും ത്യാഗരാജന്‍ പറയുന്നു. ടാഡ നിയമത്തിന്റെ പരിധിയിലുള്‍പ്പെടുത്തിയാണ് ത്യാഗരാജന്‍ സത്യവാങ്മൂലം നല്കിയിരിക്കുന്നത്.

ഇത്രയും വര്‍ഷങ്ങളായി പേരറിവാളന്‍ അനുഭവിക്കുന്ന നീതിനിഷേധം ഒരു വിധത്തിലും നീതികരിക്കാനാവുന്നതല്ലെന്ന് പേരറിവാളന്റെ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ അഭിപ്രായപ്പെട്ടു.

ത്യാഗരാജന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പേരറിവാളന്‍ ജയില്‍മോചിതനായേക്കുമെന്നാണ് പ്രതീക്ഷയെന്നും ഗോപാല്‍ ശങ്കരനാരായണന്‍ പറഞ്ഞു.

അതേസമയം, ഡിസംബര്‍ 6നാണ് കേസില്‍ കോടതി ഇനി വാദം കേള്‍ക്കുക.

Top