പേരറിവാളന്റെ പരോള്‍ കാലാവധി 30 ദിവസത്തേക്ക് കൂടി നീട്ടി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പേരറിവാളന്റെ പരോള്‍ കാലാവധി 30 ദിവസത്തേക്ക് കൂടി നീട്ടി.

ഒക്ടോബര്‍ 24വരെയാണ് കാലാവധി നീട്ടിയത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ജയില്‍ വകുപ്പ് പുറത്തിറക്കി.

പേരറിവാളന്റെ അമ്മ അര്‍പ്പുതമ്മാള്‍ നല്‍കിയ അപേക്ഷയിലാണ് തീരുമാനം.

26 വര്‍ഷങ്ങള്‍ക്കുശേഷം ഓഗസ്റ്റ് 24നാണ് രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ പേരറിവാളന്‍(അറിവ്) പരോളില്‍ ജയില്‍മോചിതനായത്.

തമിഴ്‌നാട് സര്‍ക്കാര്‍ 30 ദിവസത്തെ പരോളാണ് അനുവദിച്ചത്. പ്രായമായി രോഗാവസ്ഥയില്‍ കഴിയുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതിനാണ് പരോള്‍ അനുവദിച്ചത്.

1991 മേയ് 21 നാണു രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. 1998 ജനുവരിയില്‍ പ്രത്യേക കോടതി 26 പ്രതികള്‍ക്കു വധശിക്ഷ വിധിച്ചു. 1999 മേയ് 11ന് ഇവരില്‍ നളിനിയുള്‍പ്പെടെ നാലു പ്രതികള്‍ക്കെതിരായ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പേരറിവാളനെ താമസിപ്പിച്ചിരുന്നത്.

Top