ജാമ്യമാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി സുപ്രിംകോടതിയിൽ ഹരജി നൽകി. തന്റെ ഹരജിയിൽ കോടതി വാദം കേൾക്കുന്ന കാലയളവിൽ തനിക്ക് ജാമ്യം അനുവദിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

നളിനി, ഭർത്താവ് മുരുഗൻ, ശാന്തൻ, ജയകുമാർ, പേരറിവാളൻ, രവിചന്ദ്രൻ എന്നിവരാണ് രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ടത്. അതിൽ പേരറിവാളനെ 31 വർഷത്തെ ജയിൽവാസത്തിന് ശേഷം സുപ്രിംകോടതിയുടെ ഇടപെടലിനെ തുടർന്ന് അടുത്തിടെ മോചിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമാനമായ വിധി തന്റെ കാര്യത്തിലും വേണമെന്ന് ആവശ്യപ്പെട്ട് നളിനി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

ദയാഹരജിയിൽ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി പേരറിവാളനെ മോചിപ്പിച്ചത്. 1991 മെയ് മാസത്തിൽ ശ്രീപെരുമ്പത്തൂരിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ എൽടിടിഇയുടെ ചാവേറാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

Top