ദയാവധം അനുവദിക്കണം: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ കോടതിയെ സമീപിച്ചു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കേസിലെ പ്രതികളായ നളിനി ശ്രീഹരനും ഭര്‍ത്താവ് മുരുകനും ഇക്കാര്യം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചു.

ജയില്‍ ഉദ്യോഗസ്ഥര്‍ വഴിയാണ് നളിനി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചത്. ഭര്‍ത്താവ് മുരുകനോട് മോശമായ രീതിയിലാണ് ജയില്‍ അധികൃതര്‍ പെരുമാറുന്നതെന്നും നളിനി കത്തില്‍ ആരോപിക്കുന്നു. മുരുകനെ പുഴല്‍ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാരിന് നളിനി കത്തയക്കുകയും ചെയ്തിട്ടുണ്ട്.

നിലവില്‍ ഇരുവരും വെല്ലൂര്‍ ജയിലിലാണ് കഴിയുന്നത്. മുരുകനോട് ജയില്‍ അധികൃതര്‍ മോശമായി പെരുമാറുന്നതിലും ഏകാന്ത തടവിലാക്കിയതിലും പ്രതിഷേധിച്ച് തങ്ങള്‍ രണ്ട് പേരും കഴിഞ്ഞ 10 ദിവസമായി നിരാഹാരത്തിലാണെന്നും നളിനിയുടെ കത്തിലുണ്ട്.മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് മുരുകനെ ഏകാന്ത തടവിലേക്ക് മാറ്റിയത്.

മുരുകനും നളിനിയും ഉള്‍പ്പടെ കേസിലെ ഏഴ് പ്രതികളേയും വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇത് ഗവണറുടെ പരിഗണനയിലാണ്.

മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മേയ് 21-ന് ചാവേര്‍ സ്‌ഫോടനത്തിലൂടെ വധിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച പ്രതികളാണ് നളിനിയും ഭര്‍ത്താവ് മുരുകനും.

Top