ഇന്റര്‍നെറ്റ് ഉപയോഗത്തിനായി പുതിയ ഡിജിറ്റല്‍ നിയമം വരുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ ഡിജിറ്റല്‍ നിയമം വരുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തിനും സമൂഹമാധ്യമ ഇടപെടലുകള്‍ക്കും ബാധകമായ നിയമമാണ് വരുന്നത്. ജനങ്ങളില്‍ നിന്ന് നേരിട്ട് അഭിപ്രായം അറിഞ്ഞ് നിയമത്തിന്റെ കരട് തയ്യാറാക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഡല്‍ഹിയില്‍ ദേശീയ മാധ്യമം സംഘടിപ്പിച്ച ഡിജിറ്റല്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹമാധ്യമങ്ങള്‍ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കരുത്. ഇന്റര്‍നെറ്റ് സുരക്ഷിതവും ഉപഭോക്താക്കള്‍ക്ക് വിശ്വാസ്യയോഗ്യവുമായിരിക്കണം. ഇടനിലക്കാര്‍ ഉപയോക്താക്കളോട് ഉത്തരവാദിത്തമുള്ളവരായിരിക്കണം. ചില നിയമങ്ങള്‍ നിലവില്‍ വരണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

രാജ്യത്തെ ജനങ്ങളുടേയും പ്രൊഫഷണലുകളുടേയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ചാകും പുതിയ ഡിജിറ്റല്‍ നിയമം നടപ്പിലാക്കുക. നിയമരൂപീകരണത്തിന്റെ ആദ്യപടിയായി സംസ്ഥാനങ്ങളിലെ ഐടി വകുപ്പ് മന്ത്രിമാരുടെ യോഗം വിളിക്കുമെന്നും 2022 ഓടെ നിയമരൂപീകരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

Top