ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി രജനികാന്ത്

ജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക് ബസ്റ്റര്‍ ഹിറ്റായ ചിത്രമാണ് ‘ജയിലര്‍’.ഇപ്പോഴിതാ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി മാറുകയാണ് രജനികാന്ത്. ഓഗസ്റ്റ് 10-നാണ് ജയിലര്‍ റിലീസിനെത്തിയത്. സാക്ക്‌നില്‍ക്കിന്റെ കണക്ക് പ്രകാരം ചിത്രം 22 ദിവസം കൊണ്ട് 328 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്. ആഗോള തലത്തില്‍ 650 കോടിയും സ്വന്തമാക്കി. ഇതിന് പിന്നാലെയാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി താരം മാറിയത്.

കഴിഞ്ഞ ദിവസം ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലനാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ‘X’ലൂടെ അറിയിച്ചത്. സണ്‍ ഗ്രൂപ്പിന്റെ ഉടമയായ കലാനിധി മാരന്‍ താരത്തിന് 1.24 കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യൂ എക്സ് 7 സമ്മാനമായി നല്‍കിയിരുന്നു. ഒപ്പം, കലാനിധി മാരന്‍ രജനികാന്തിന് കൈമാറിയ കവറില്‍ ചെന്നൈയിലെ മന്ദവേലി ശാഖയിലെ സിറ്റി യൂണിയന്‍ ബാങ്കില്‍ നിന്നുള്ള 100 കോടി രൂപയുടെ ഒറ്റ ചെക്ക് അടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

ഇത് ജയിലറിന്റെ ലാഭം പങ്കിടുന്ന ചെക്കാണെന്നും സിനിമയ്ക്ക് വേണ്ടി സൂപ്പര്‍സ്റ്റാറിന് ഇതിനകം നല്‍കിയ പ്രതിഫലത്തേക്കാള്‍ (110 കോടി) മുകളിലാണെന്നുമാണ് റിപ്പോര്‍ട്ട്. ആകെ 210 കോടി രൂപയാണ് താരം ജയിലറിനായി ഇപ്പോള്‍ കൈപ്പറ്റിയിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഷാരൂഖ് ഖാന്‍ ആണ്. 100-200 കോടിയാണ് താരത്തിന്റെ പ്രതിഫലം. 100-175 കോടിയുമായി ആമീര്‍ ഖാന്‍ മൂന്നാം സ്ഥാനത്തുള്ളതായി ഐഎംഡിബി പുറത്തുവിട്ട പട്ടിക സൂചിപ്പിക്കുന്നു.

Top