ഏകഭാഷാവാദം:ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് രജനികാന്ത്

rajanikanth

ചെന്നൈ: പൊതുവായ ഒരു ഭാഷ ഉള്ളത് രാജ്യത്തെ വികസനത്തിന് ഗുണം ചെയ്യുമെന്ന് നടന്‍ രജനികാന്ത്. ഹിന്ദി ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന ആശയത്തിന് വേണ്ടി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിലാണ് രജനികാന്തിന്റെ പ്രതികരണം.

എന്നാല്‍, ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ തമിഴ്‌നാട് അടക്കമുള്ള ഭക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും അംഗീകരിക്കില്ലെന്നും രജനികാന്ത് വ്യക്തമാക്കി.

അമിത്ഷായുടെ ഹിന്ദിവാദത്തില്‍ ആഞ്ഞടിച്ച് നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസനും രംഗത്ത് വന്നിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ജെല്ലിക്കെട്ട് സമരത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘1950ല്‍ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചപ്പോള്‍ അവരവരുടെ ഭാഷയും സംസ്‌കാരവും സംരക്ഷിക്കുമെന്നത് നമുക്ക് നല്‍കിയ ഉറപ്പാണ്. ഷായ്ക്കും സുല്‍ത്താനും സാമ്രാട്ടിനുമൊന്നും ആ ഉറപ്പ് ലംഘിക്കാനാകില്ല. എല്ലാ ഭാഷകളെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. പക്ഷേ ഞങ്ങളുടെ മാതൃഭാഷ തമിഴാണ്.ജെല്ലിക്കെട്ട് ഒരു പ്രതിഷേധം മാത്രമായിരുന്നു, എല്ലാ ഭാഷകള്‍ക്കുമായുള്ള പോരാട്ടം അതിനേക്കാള്‍ വലുതായിരിക്കും. ഇത്തരമൊരു യുദ്ധം തമിഴ്നാടിനോ ഇന്ത്യക്കോ ആവശ്യമില്ല”. എന്നാണ് കമല്‍ഹാസന്‍ പറഞ്ഞത്.

Top