ജയിലര്‍ വിജയത്തിന്റെ യഥാര്‍ഥ അവകാശി ആരെന്ന് രജനി

നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ രജിനികാന്ത് നായകനായി എത്തിയ ജയിലര്‍ വലിയ വിജയമാണ് കരസ്ഥമാക്കിയത്. കേരളമടക്കമുള്ള മാര്‍ക്കറ്റുകളിലും വിദേശത്തുമൊക്കെ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയത്. വിജയാഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് നടത്തിയ മീറ്റിലെ രജനിയുടെ വാക്കുകളാണ് ഇപ്പോള്‍ സിനിമാപ്രേമികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

സിനിമയുടെ ഭാഗമായവരെ അഭിനന്ദിച്ച രജനി ഏറ്റവുമധികം പ്രശംസിച്ചത് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനെയും പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനെയുമായിരുന്നു. റീ റെക്കോര്‍ഡിംഗിന് മുന്‍പ് കണ്ടപ്പോള്‍ ആവറേജിന് മുകളിലുള്ള ഒരു അനുഭവം മാത്രമായിരുന്നു തനിക്ക് ജയിലറെന്നും പിന്നീട് കണ്ടത് അനിരുദ്ധ് മാജിക്കാണെന്നും അദ്ദേഹം പറഞ്ഞു.  ഒരു വധു വിവാഹാഭരണങ്ങള്‍ ധരിക്കുന്നതിന് മുന്‍പ് എങ്ങനെ ഉണ്ടാവും അങ്ങനെ ഇരുന്ന ജയിലറെ അലങ്കാരത്തോടെ മുന്നിലേക്ക് വച്ചാല്‍ എങ്ങനെയിരിക്കും, അങ്ങനെയാണ് അനി ജയിലറെ മുന്നിലേക്ക് കൊണ്ടുവന്നത്. രജനി പരാമര്‍ശിച്ചു.

സിനിമയുടെ നിര്‍മ്മാതാവ് കലാനിധി മാരനെ പ്രശംസിച്ചുകൊണ്ടാണ് രജനി പ്രസംഗം ആരംഭിച്ചത്. ഒരു പണക്കാരനായി എന്ന ഫീലിംഗ് എനിക്ക് ഇപ്പോഴാണ് വന്നതെന്നും. വിജയത്തിന്റെ സന്തോഷം അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം പങ്കുവച്ച കലാ സാര്‍ (കലാനിധി മാരന്‍) മറ്റെല്ലാ ഇന്‍ഡസ്ട്രികള്‍ക്കും മാതൃകയാെന്നും രജനി പറഞ്ഞു. സിനിമയുടെ വിജയത്തിന്റെ ഭാഗമായി നിര്‍മ്മാതാവ് രജനിക്കും, നെല്‍സണും, അനിരുദ്ധിനും കാറുകള്‍ സമ്മാനിച്ചത് ഇതിനോടകം തന്നെ വളരെയധികം ചര്‍ച്ചയായിരുന്നു. പിന്നീടായിരുന്നു അനിരുദ്ധിന്റെ ചിത്രത്തിലെ വര്‍ക്കിനെക്കുറിച്ചുള്ള പരാമര്‍ശം.

കഥ കേള്‍ക്കുമ്പോള്‍ തന്നെ വര്‍മന്‍ എന്ന കഥാപാത്രം സെന്‍സേഷണലാകുമെന്ന് അറിയാമായിരുന്നുവെന്നും വിനായകന്‍ അത് മികച്ച രീതിയില്‍ അഭിനയിച്ചിട്ടുണ്ടെന്നുമാണ് രജിനികാന്ത് പറഞ്ഞത്. വര്‍മനില്ലെങ്കില്‍ ജയിലറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഛായാഗ്രാഹകന്‍, എഡിറ്റര്‍, അതിഥിവേഷങ്ങളിലെത്തിയ മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങി എല്ലാവര്‍ക്കും നന്ദി പറഞ്ഞ രജനികാന്ത് ജയിലറിന്റെ വിജയം ഒരു സമ്മര്‍ദ്ദമാണെന്നും ഇനി വരുന്ന ചിത്രങ്ങളില്‍ എനിക്ക് ഇതിലും മികച്ച ഹിറ്റുകള്‍ നല്‍കാന്‍ കഴിയട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top