ആരുഷി വധം ; രാജേഷ് തല്‍വാറും നൂപുറും ജയില്‍മോചിതരായി

ഉത്തര്‍പ്രദേശ്: അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയ ആരുഷിയുടെ മാതാപിതാക്കള്‍ രാജേഷ് തല്‍വാറും നൂപുറും ജയില്‍മോചിതരായി.

വ്യാഴാഴ്ചയാണ് അലഹാബാദ് ഹൈക്കോടതിയുടെ വിധി വന്നതെങ്കിലും വിധിപകര്‍പ്പ് എത്താതിരുന്നതിലാണ് ജയില്‍ മോചനം വൈകിയത്.

യുപിയിലെ ദസ്‌ന ജില്ലയിലായിരുന്നു ദമ്പതികളെ തടവില്‍ പാര്‍പ്പിച്ചിരുന്നത്.

ദന്തഡോക്ടര്‍മാരായ രാജേഷ് തല്‍വാറിനെയും ഭാര്യ നൂപുര്‍ തല്‍വാറിനെയും സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ഹൈക്കോടതി വെറുതെ വിട്ടത്.

ഇവര്‍ക്കെതിരായ ആരോപണം സംശയാതീതമായി തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടതായി ബി.കെ. നാരായണ, എ.കെ. മിശ്ര എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കിയിരുന്നു.

2008 മേയ് 16നാണ് ആരുഷിയെ (15) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

രണ്ടു ദിവസത്തിനു ശേഷം വീടിന്റെ ടെറസില്‍ വീട്ടുജോലിക്കാരനായ ഹേംരാജിന്റെ മൃതദേഹവും കണ്ടെത്തിയിരുന്നു.

2013 നവംബറിലാണ് ഇരുവരുടെയും കൊലയില്‍ ആരുഷിയുടെ മാതാപിതാക്കള്‍ക്കു പങ്കുണ്ടെന്നു സിബിഐ പ്രത്യേക കോടതി വിധിച്ചത്.

Top