തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, തൃശൂരിൽ ബൽറാം, സാധ്യത ഏറെ

രുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ ഏഷ്യാനെറ്റ് ഉടമയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ, തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യത. കർണ്ണാടകയിൽ നിന്നും ഉറപ്പുള്ള സീറ്റ് ലഭിച്ചില്ലങ്കിൽ തിരുവനന്തപുരം തന്നെ അദ്ദേഹം തിരഞ്ഞെടുക്കാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽ ബി.ജെ.പിക്ക് ഏറ്റവും ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് തിരുവനന്തപുരം . നിലവിൽ ശശി തരൂരാണ് സിറ്റിംങ്ങ് എം.പി നിയമസഭയിലേക്ക് മത്സരിച്ച് മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന തരൂരിന് ഇത്തവണ ലോകസഭയിലേക്ക് മത്സരിക്കാൻ താൽപ്പര്യം ഇല്ലങ്കിലും കോൺഗ്രസ്സ് നേതൃത്യം വഴങ്ങാൻ ഒരു സാധ്യതയുമില്ല. തരൂരിന്റെ ഇമേജ് തകർക്കാൻ മത്സരിപ്പിച്ച് കാലുവാരുക എന്ന തന്ത്രമായിരിക്കും കോൺഗ്രസ്സ് നേതൃത്വം പിന്തുടരുക. ഈ പ്രതീക്ഷ ബി.ജെ.പി നേതൃത്വത്തിനുമുണ്ട്.

കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തിനു മാത്രമല്ല ദേശീയ നേതൃത്വത്തിനു മുന്നിലും തരൂർ അനഭിമതനാണെങ്കിലും ലീഗ് അടക്കമുള്ള യു.ഡി.എഫ് ഘടകകക്ഷികൾ മുന്നണി വിട്ടു പോകാതിരിക്കുവാൻ തരൂരിനെ മുൻനിർത്താൻ കോൺഗ്രസ്സ് ഹൈക്കമാന്റ് നിർബന്ധിതമാകുമെന്നാണ് തരൂർ വിരുദ്ധർ കണക്ക് കൂടുന്നത്. അതു കൊണ്ടു തന്നെയാണ് തരൂരിനെ ഒന്നുമല്ലാതാക്കാൻ അണിയറയിൽ ഇപ്പോൾ തന്ത്രങ്ങളും ഒരുങ്ങുന്നത്.

കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ തരൂർ വീണ്ടും ലോകസഭയിലേക്ക് മത്സരിക്കണമെന്ന നിലപാടുകാരാണ്. ഉമ്മൻചാണ്ടി വിഭാഗമാകട്ടെ ഇക്കാര്യത്തിൽ തരൂർ തന്നെ നിലപാട് സ്വീകരിക്കട്ടെ എന്ന നിലപാടിലുമാണ്. തരൂരിനെ മുൻ നിർത്തിയാലേ കേരള ഭരണം പിടിക്കാൻ കഴിയുകയൊള്ളൂ എന്നാണ് ഉമ്മൻ ചാണ്ടി വിഭാഗം കരുതുന്നത്. വി.ഡി സതീശനും ചെന്നിത്തലയും കെ.സി വേണുഗോപാലും വരാതിരിക്കാൻ തരൂരിനെയാണ് ‘എ’ ഗ്രൂപ്പ് പിന്തുണയ്ക്കുന്നത്.

തന്റെ പിൻഗാമിയായി തരൂർ വരണമെന്ന നിലപാടാണ് ഉമ്മൻ ചാണ്ടിക്കുമുള്ളത്. ഈ ഒരു നീക്കത്തെ മുളയിലേ നുള്ളാനാണ് തരൂരിനെ ലോകസഭയിലേക്ക് മത്സരിപ്പിക്കണമെന്ന ആവശ്യം തരൂർ വിരുദ്ധ ചേരി മുന്നോട്ട് വച്ചിരിക്കുന്നത്. മത്സരിപ്പിച്ച് തോൽപ്പിച്ച് മാനസികമായും രാഷ്ട്രീയമായും തരൂരിനെ തകർത്താൽ പിന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ ഉയർത്തിക്കാട്ടാൻ യു.ഡി.എഫിനു കഴിയുകയില്ല. അത്തരമൊരു സാഹചര്യം സൃഷ്ടിക്കാനാണ് കോൺഗ്രസ്സിലെ പ്രബല വിഭാഗം ശ്രമിക്കുന്നത്. ഇത് തരൂരിനും ബോധ്യമുള്ള കാര്യമാണ്. തനിക്ക് പകരം തിരുവനന്തപുരം മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് ശബരീനാഥിനെ മത്സരിപ്പിക്കണമെന്ന ആഗഹമാണ് അദ്ദേഹത്തിനുള്ളത്.

2009 മുതൽ തുടർച്ചയായി മൂന്നാം തവണയാണ് തിരുവനന്തപുരം ലോകസഭ മണ്ഡലത്തിൽ നിന്നും തരൂർ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 2019 -ലെ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ കേരളത്തിലെ ഏക മണ്ഡലം കൂടിയാണിത്. അതു കൊണ്ടു തന്നെയാണ് മലയാളിയായ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം സീറ്റിലേക്ക് നോട്ടമിട്ടിരിക്കുന്നത്. മന്ത്രി വി മുരളീധരനും ഈ സീറ്റിൽ മത്സരിക്കാൻ തന്നെയാണ് മോഹം. ഇക്കാര്യത്തിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം എടുക്കുന്ന തീരുമാനമാണ് ഇനി നിർണ്ണായകമാവുക.

തരൂർ നാലാംവട്ട വിജയത്തിന് ഇറങ്ങിയാൽ കോൺഗ്രസ്സിന്റെ സംഘടനാ സംവിധാനം ഉണർന്നു പ്രവർത്തിക്കില്ലന്ന വിലയിരുത്തലിലാണ് ബി ജെ പി നേതൃത്വമുള്ളത്. ഇത്തവണയും ഇടതുപക്ഷത്ത് നിന്നും സി.പി.ഐ തന്നെയാണ് തലസ്ഥാനത്ത് മത്സരിക്കുന്നതെങ്കിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ ഇടതുപക്ഷത്തിന് കഴിയില്ലന്നും കാവിപ്പട കണക്കു കൂട്ടുന്നുണ്ട്. ഇതാണ് ബി.ജെ.പി പ്രതീക്ഷയുടെ അടിസ്ഥാനം. എന്നാൽ സി.പി.എം സ്ഥാനാർത്ഥി മത്സര രംഗത്തിറങ്ങിയാൽ ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുക.

നേമം സീറ്റ് ബി.ജെ.പിയിൽ നിന്നും പിടിച്ചെടുത്ത മാതൃകയിൽ കോൺഗ്രസ്സിൽ നിന്നും തിരുവനന്തപുരം ലോകസഭ സീറ്റ് പിടിച്ചെടുക്കണമെന്നത് സി.പി.എം പ്രവർത്തകരുടെ വലിയ ആഗ്രഹമാണ്. ഘടക കക്ഷിയായ സി.പി.ഐ സീറ്റ് വച്ചു മാറിയാൽ മാത്രമേ സി.പി.എമ്മിനു ഈ മണ്ഡലത്തിൽ മത്സരിക്കാൻ സാധിക്കുകയൊള്ളൂ. എന്നാൽ സീറ്റ് വിട്ടു കൊടുക്കാൻ സി.പി.ഐ തയ്യാറല്ലന്ന് ഇതിനകം തന്നെ പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

ഇടതുപക്ഷത്തു നിന്നും സി.പി.ഐ മത്സരിക്കുന്ന മറ്റൊരു ലോകസഭ മണ്ഡലമായ തൃശൂരിലും വലിയ പ്രതീക്ഷയാണ് ഇത്തവണ ബി.ജെ.പി ക്കുള്ളത്. ഇവിടെ സിറ്റിംങ്ങ് എം.പി കോൺഗ്രസ്സ് നേതാവ് ടി.എൻ പ്രതാപനാണ്. ഇനി ലോകസഭയിലേക്ക് മത്സരിക്കാനില്ലന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. പകരം യുവ നേതാവ് വി.ടി ബൽറാമിന് നറുക്ക് വീഴാനാണ് സാധ്യത. ബി.ജെ.പിയിൽ നിന്നും ഇത്തവണയും സുരേഷ് ഗോപിയാണ് മത്സര രംഗത്തുണ്ടാകുക. അദ്ദേഹവും തികഞ്ഞ ആത്മവിശ്വാസത്തിലാണുള്ളത്.

യു.ഡി.എഫ് – ബി.ജെ.പി മുന്നണികളിലെ സ്ഥാനാർത്ഥികളെ കുറിച്ച് ചെറയ സൂചനകൾ ഒക്കെ ഇപ്പോഴേ പുറത്തു വരുന്നുണ്ടെങ്കിലും ഇടതു സ്ഥാനാർത്ഥികളെ കുറിച്ച് ഒരു ആലോചനയും ഇതുവരെ നടന്നിട്ടില്ല. തിരുവനന്തപുരം – തൃശൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് മാത്രമാണ് സി.പി.ഐ നേതൃത്വം പ്രഖ്യാപിക്കുക.

അതേസമയം, ഈ മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ നിർത്താൻ ശ്രമിക്കണമെന്ന ആവശ്യം സി.പി.ഐ നേതൃത്വത്തോട് ആവശ്യപ്പെടുമെന്നാണ് സി.പി.എം നേതൃത്വവും വ്യക്തമാക്കിയിരിക്കുന്നത്. ലോകസഭയിൽ കേരളത്തിൽ നിന്നും ബി.ജെ.പി അക്കൗണ്ട് തുറക്കരുതെന്ന വാശിയിലാണ് സി.പി.എം പ്രവർത്തകരുള്ളത്. എന്നാൽ ഈ വാശിയൊന്നും കോൺഗ്രസ്സിലെ ഒരു വിഭാഗത്തിനില്ല. ആര് ജയിച്ചാലും തരൂർ ജയിക്കരുതെന്ന വാശി മാത്രമാണ് അവർക്കുള്ളത്. രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾക്ക് പ്രതീക്ഷ നൽകുന്നതും അതു തന്നെയാണ് .

EXPRESS KERALA VIEW

Top