കേരളത്തില്‍ ഭീകര വാദികള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുന്നുവെന്ന ആരോപണവുമായി രാജീവ് ചന്ദ്രശേഖര്‍

കോഴിക്കോട്: കേരളത്തില്‍ ഭീകര വാദികള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുന്നുവെന്ന ആരോപണവുമായി കേന്ദ്ര ഐടി നൈപുണ്യ വികസന വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഹമാസിനെ വിമര്‍ശിക്കുന്നവരെ ഭീകരവാദികളാക്കുന്നു. ഹമാസ് നടത്തിയതും മുമ്പ് മുംബൈയിലും അമേരിക്കയിലും നടന്നതും ഭീകര പ്രവര്‍ത്തനമാണ്. തലച്ചോറുള്ള മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഹമാസിന്റേത് തീവ്രവാദമാണെന്ന് മനസ്സിലാകുമെന്നും സംസ്ഥാന സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് കേന്ദ്ര മന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന ബിജെപിയുടെ തീവ്രവാദ വിരുദ്ധ റാലിയിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്ന ഈ റാലികളിലേക്ക് ക്രൈസ്തവ സഭാ പ്രതിനിധികളെയും പങ്കെടുപ്പിക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. റാലി നടത്തുന്നത് വഴി മണിപ്പൂര്‍ കലാപത്തില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടായ അവമതിപ്പ് കടക്കാമെന്നാണ് ബിജെപി കരുതുന്നത്. സംസ്ഥാനത്ത് മറ്റ് രണ്ട് മുന്നണികളും തീവ്രവാദികള്‍ക്കൊപ്പമാണെന്ന് സ്ഥാപിക്കാനും റാലി നടത്തുന്നത് വഴി നടക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു.സര്‍ക്കാര്‍ നടത്തുന്ന നവകേരള സദസിനേയും രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു. നാട്ടുകാരുടെ ചിലവില്‍ നവകേരള സദസിലൂടെ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ്. ഇന്ത്യയുടെ കുതിപ്പിന് തടയിടാന്‍ രാജ്യത്തിന് അകത്തും പുറത്തും ശക്തികള്‍ പ്രവര്‍ത്തിക്കുന്നുവെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു.

യുവാക്കളെ തെറ്റായ പാതയിലേക്ക് നയിക്കുന്ന കോണ്‍ഗ്രസിനേയും സിപിഐഎമ്മിനേയും എതിര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി. സിപിഐഎം സ്വര്‍ണക്കടത്ത് നടത്തുന്നുവെന്നും തീവ്രവാദ വിരുദ്ധ റാലിയില്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. നാലിടത്ത് ആണ് ബിജെപി തീവ്രവാദ വിരുദ്ധ റാലി നടത്തുന്നത്.

 

Top