ആര്‍സിബിയോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങി രാജസ്ഥാൻ

ജയ്പൂര്‍: ഐപിഎല്‍ പ്ലേ ഓഫില്‍ കടക്കാമെന്നുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 112 റണ്‍സിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് പ്ലേ ഓഫ് സാധ്യത മങ്ങിയത്. ജയ്പൂര്‍, സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബി 172 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഫാഫ് ഡു പ്ലെസിസ് (55), ഗ്ലെന്‍ മാക്‌സ്‌വെല്‍ (54) എന്നിവരാണ് ആര്‍സിബി നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 10.3 ഓവറില്‍ 59ന് എല്ലാവരും പുറത്തായി. 35 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്‌മെയറാണ് ടോപ് സ്‌കോറര്‍. വെയ്ന്‍ പാര്‍നെല്‍ മൂന്നും മൈക്കല്‍ ബ്രേസ്‌വെല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

മോശമല്ലാത്ത തുടക്കമായിരുന്നു ആര്‍സിബിക്ക്. ഒരുഘട്ടത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സെടുത്തിരുന്നു ആര്‍സിബി. എന്നാല്‍ വിരാട് കോലിയെ (19 പന്തില്‍ 18) മടക്കി ആസിഫ് രാജസ്ഥാന്‍ ആദ്യ ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഫാഫ് – മാക്‌സി സഖ്യം മനോഹരമായി ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും 69 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഒരിക്കല്‍ കൂടി ആസിഫ് ബ്രേക്ക് ത്രൂ നല്‍കി. ഫാഫിനെ കവറില്‍ യഷസ്വി ജയ്‌സ്വാളിന്റെ കൈകളിലെത്തിച്ചു. മഹിപാല്‍ ലോംറോര്‍ (1), ദിനേശ് കാര്‍ത്തിക് (0) എന്നിവര്‍ നിരാശപ്പെടുത്തി. മാക്‌സ്‌വെല്ലിനെ സന്ദീപ് ശര്‍മ ബൗള്‍ഡാക്കിയതോടെ കളി രാജസ്ഥാന്റെ കയ്യിലായി. മൈക്കല്‍ ബ്രേസ്‌വെല്‍ (), അനുജ് റാവ്ത്ത് () എന്നിവര്‍ പുറത്താവാതെ നിന്നു.

മറുപടി ബാറ്റിങ്ങിൽ ഹെറ്റ്‌മെയര്‍ക്ക് പുറമെ ജോ റൂട്ടാണ് (10) രണ്ടക്കം കണ്ട മറ്റൊരു രാജസ്ഥാന്‍ താരം. അപകടകാരിയായ ജയ്‌സ്വാളിനെ രണ്ടാം പന്തില്‍ തന്നെ മുഹമ്മദ് സിറാജ് മടക്കി. മിഡ് ഓഫില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം. അടുത്ത ഓവറില്‍ ബട്‌ലറും വീണും. പാര്‍നെല്ലിന്റെ ഒരു മോശം പന്തില്‍ ബൗണ്ടറി കളിക്കാനുള്ള ശ്രമത്തില്‍ കവര്‍- പോയിന്റില്‍ സിറാജിന് ക്യാച്ച്. നാലാം പന്തില്‍ സഞ്ജുവും മടങ്ങി. പാര്‍നെല്ലിനെ പുള്‍ ചെയ്യാനുള്ള ശ്രമം പാളി. വായുവില്‍ ഉയര്‍ന്ന് പൊങ്ങിയ പന്ത് വിക്കറ്റ് കീപ്പര്‍ അനുജ് റാവത്ത് കയ്യിലൊതുക്കി. അഞ്ചാം ഓവറില്‍ ദേവ്ദത്തും പവലിയനില്‍ തിരിച്ചെത്തി. മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ പന്തില്‍ സിറാജിനായിരുന്നു ക്യാച്ച്. ഇതോടെ 4.2 ഓവറില്‍ നാലിന് 20 എന്ന നിലയിലായി രാജസ്ഥാന്‍.

പിന്നാലെ റൂട്ട് പാര്‍നെല്ലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഇതിനിടെ ഹെറ്റ്‌മെയറുടെ ഇന്നിംഗ്‌സ് ആശ്വാസമായി. ധ്രുവ് ജുറല്‍ (1), ആര്‍ അശ്വിന്‍ (0), ആഡം സാംപ (2), കെ എം ആസിഫ് (0) എന്നിവരാണ് പുരത്തായ മറ്റുതാരങ്ങള്‍. രണ്ട് മാറ്റങ്ങളുമായിട്ടാണ് ആര്‍സിബി ഇറങ്ങിയത്. വെയ്ന്‍ പാര്‍നെല്ലും മൈക്കല്‍ ബ്രേസ്‌വെല്ലും ടീമിലെത്തി. ജോഷ് ഹേസല്‍വുഡ്, വാനിന്ദു ഹസരങ്ക എന്നിവരാണ് വഴിമാറിയത്. രാജസ്ഥാന്‍ റോയല്‍സ് ഒരു മാറ്റം വരുത്തി. ട്രന്റ് ബോള്‍ട്ടിന് പകരം സാംപയെത്തി.

Top