ഉപതെരഞ്ഞെടുപ്പ്; രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ജയം

ന്യൂഡല്‍ഹി; രാജസ്ഥാനിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. രാംഘട്ട് നിയമസഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സഫിയ സുബൈര്‍ ഖാനാണ് 12,228 വോട്ടിന് വിജയിച്ചത്. ഹരിയാനയിലെ ജിന്ദില്‍ ബി ജെ പിയാണ് മുന്നില്‍.

രാജസ്ഥാനിലെ ബി ജെ പി നിയമസഭാ സിറ്റിങ് സീറ്റാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. രാജസ്ഥാനിലെ 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗബലം 100 ആയി. ഇതോടെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് കേവല ഭൂരിപക്ഷമായി. ബി ജെ പിയുടെ സുഖ് വാന്ത് സിങ്ങിനെയാണ് സാഫിയ പരാജയപ്പെടുത്തിയത്. തുടക്കം മുതലേ രാംഗറില്‍ കോണ്‍ഗ്രസിനായിരുന്നു മുന്നേറ്റം.

ഹരിയാനയിലെ ജിന്ദ് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഐ എന്‍ ഐ ല്‍ ഡി സിറ്റിംഗ് സീറ്റായ ജിന്ധില്‍ നാല് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബി ജെ പി നേരിയ ലീഡ് നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആദ്യ മൂന്ന് റൗണ്ടുകളില്‍ ജനനായക് ജനതാ പാര്‍ട്ടി മുന്നിലെത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം തലവന്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാല ഇവിടെ വളരെ പിന്നിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടക്കുന്ന ഉപതെരഞ്ഞെടുപ്പായതിനാല്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും ഫലം നിര്‍ണായകമാണ്. ഐഎന്‍എല്‍ഡിയുടെ സിറ്റിങ് സീറ്റാണ് ജിന്ദ്. ഹരിചന്ദ് മിദ്ധയുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ കൃഷ്ണ മിദ്ധയെയാണ് ബി ജെ പി ഇവിടെ മത്സരിപ്പിച്ചത്. ഐഎന്‍എല്‍ഡി സ്ഥാനാര്‍ഥി നിലവില്‍ നാലാം സ്ഥാനത്താണ്.

Top