ഹണിപ്രീതിന്‍റെ ലാപ്‌ടോപ്പില്‍നിന്നുള്ള രഹസ്യങ്ങള്‍ ലഭിച്ചു തുടങ്ങിയതായി രാജസ്ഥാൻ പൊലീസ്

ജയ്പുര്‍: പീഡനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന്റെ വളര്‍ത്തു മകള്‍ ഹണി പ്രീതിന്റെ ലാപ്‌ടോപ്പില്‍നിന്നുള്ള രഹസ്യങ്ങള്‍ പുറത്തുവന്നു തുടങ്ങി.

മുംബൈ, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലായി കോടികളുടെ സ്വത്തുണ്ടെന്നു ലാപ്‌ടോപ്പില്‍നിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍  പൊലീസ് അറിയിച്ചു.

പലസ്ഥലമിടപാടുകളും ദുരൂഹമാണെന്ന് ലാപ്ടോപ്പിലെ ചില രേഖകള്‍ പറയുന്നു.

ഹണിപ്രീതിന്‍റെ ബാഗില്‍നിന്നു കണ്ടെത്തിയ ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകളെക്കുറിച്ചും അന്വേഷണം തുടങ്ങി.

റാം റഹീമിന്റെ പേരിലുള്ള സ്ഥാപനങ്ങളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. തനിക്ക് കോടതിയില്‍ പിഴ കെട്ടിവയ്ക്കാനുള്ള പണംപോലുമില്ലെന്നായിരുന്നു ഗുര്‍മീതിന്റെ നിലപാട്.

അംബാല ജയിലില്‍ കഴിയുന്ന .ഹണിപ്രീതിന്റെ നിരീക്ഷണത്തിന് ഒരു വനിതാ പോലീസ് കോണ്‍സ്റ്റബിനെ നിയോഗിച്ചിട്ടുണ്ട്.

ജയിലിലെത്തിയ ഉടന്‍ തന്നെ ഗുര്‍മീതിനെ കാണാന്‍ അനുവദിക്കണമെന്നായിരുന്നു ഹണിപ്രീതിന്റെ ആവശ്യം. ഇതു നിരസിക്കപ്പെട്ടതോടെ അവര്‍ മൗനത്തിലാണ്ടു.

പിന്നീട് താന്‍ അവശയാണെന്നും ആശുപത്രിയിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു അംബാല സിവില്‍ ആശുപത്രിയിലെ ഡോ. അര്‍പിത ഗാര്‍ഗ് റിപ്പോര്‍ട്ട് നല്‍കി.

Top