പഞ്ചാബിനെതിരെ പൊരുതി തോറ്റ് രാജസ്ഥാന്‍

ഗുവാഹത്തി: ഐപിഎല്ലില്‍ ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് അഞ്ച് റണ്‍സിന്റെ തോല്‍വി. 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളുു. 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. ദേവ്ദത്ത് പടിക്കലിന്റെ മെല്ലെപ്പോക്കിന് ശേഷം ഷിമ്രോണ്‍ ഹെറ്റ്മെയറും യുവതാരം ധ്രുവ് ജൂറെലും അവസാന ഓവറുകളില്‍ നടത്തിയ പോരാട്ടം രാജസ്ഥാനെ വിജയത്തിന് അടുത്തെത്തിച്ചെങ്കിലും കൈയകലത്തില്‍ വിജയം കൈവിട്ട.

പഞ്ചാബിനായി നേഥന്‍ എല്ലിസ് 14 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി. പഞ്ചാബിന്റെ തുടര്‍ച്ചയായ രണ്ടാം ജയവും രാജസ്ഥാന്റെ ആദ്യ തോല്‍വിയുമാണിത്. സ്കോര്‍ പഞ്ചാബ് 20 ഓവറില്‍ 197-5, രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 192-7

കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് വേണ്ടി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത് യശസ്വി ജയ്‌സ്വാളിനൊപ്പം ആര്‍ അശ്വിനാനിയിരുന്നു. ക്യാച്ചെടുക്കുന്നതിനിടെ ജോസ് ബട്‌ലറുടെ വിരലിന് പരിക്കേറ്റതോടെയാണ് ബട്‌ലര്‍ക്ക് പകരം അശ്വിന്‍ ഓപ്പണാറായത്. ഇന്നിംഗ്സിലെ ആദ്യ പന്ത് തന്നെ സാം കറനെ യശസ്വി സിക്സിന് പറത്തിയെങ്കിലും പിന്നീട് ആ വേഗം നിലനിര്‍ത്താനായില്ല. രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ തന്നെ യശസ്വിയെ(11) ഷോര്‍ട്ട് കവറില്‍ മാത്യു ഷോര്‍ട്ടിന്റെ കൈകളിലെത്തിച്ച് അര്‍ഷ്ദീപ് ആദ്യപ്രഹരമേല്‍പ്പിച്ചു.

വണ്‍ ഡൗണായി എത്തിയ ജോസ് ബട്‌ലര്‍ ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും സാം കറന്റെ പന്തില്‍ ഹര്‍പ്രീത് ബ്രാര്‍ കൈവിട്ടത് ആശ്വാസമായി. നാലാം ഓവറില്‍ അശ്വിനെ(0) റണ്ണെടുക്കും മുമ്പെ മടക്കി അര്‍ഷ്ദീപ് ഇരട്ടപ്രഹരമേല്‍പ്പിച്ചു. അഞ്ചാം ഓവറില്‍ ഹര്‍പ്രീത് ബ്രാറിനെ രണ്ട് തവണ ബൗണ്ടറി കടത്തിയ സഞ്ജു ആറാം ഓവറില്‍ നേഥന്‍ എല്ലിസിനെതിരെയും തുടര്‍ച്ചയായി ബൗണ്ടറി നേടി രാജസ്ഥാന്‍ സ്കോര്‍ ഉയര്‍ത്തി. എന്നാല്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ബട്‌ലറെ(11 പന്തില്‍ സ്വന്തം ബൗളിംഗില്‍ പിടിച്ച എല്ലിസ് രാജസ്ഥാന് മൂന്നാം പ്രഹരമേല്‍പ്പിച്ചു.പവര്‍ പ്ലേ പിന്നിടുമ്പോള്‍ രാജസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയിലായിരുന്നു.

ഒരറ്റത്ത് സഞ്ജു അടിച്ചു തകര്‍ക്കുമ്പോള്‍ താളം കണ്ടെത്താന്‍ പാടുപെട്ട മലയാളി താരം ദേവ്ദത്ത് പടിക്കല്‍ രാജസ്ഥാന്റെ സമ്മര്‍ദ്ദമേറ്റി. ആദ്യ ബൗണ്ടറിയടിക്കാന്‍ 22 പന്ത് നേരിട്ട പടിക്കല്‍ ടി20ടില്‍ ടെസ്റ്റ് കളിച്ചപ്പോള്‍ സമ്മര്‍ദ്ദത്തിലായ സഞ്ജു നേഥന്‍ എല്ലിസിനെ സിക്സടിക്കാനുള്ള ശ്രമത്തില്‍ പുറത്തായി. 25 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്സും പറത്തിയ സ‍ഞ്ജു 42 റണ്‍സടിച്ചു. സഞ്ജു പുറത്താവുമ്പോള്‍ രാജസ്ഥാന്‍ സ്കോര്‍ 11ാം ഓവറില്‍ 91 എല്‍ എത്തിയതേ ഉണ്ടായിരുന്നുള്ളു. സഞ്ജുവിന് പകരമെത്തിയ റിയാന്‍ പരാഗ് സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ദേവ്ദത്ത് പടിക്കലിന്റെ മെല്ലെപ്പോക്ക് പരാഗിനും സമ്മര്‍ദ്ദമേറ്റി. രണ്ട് സിക്സ് അടിച്ച് 11 പന്തില്‍ 20 റണ്‍സെടുത്ത പരാഗും എല്ലിസിനെ സിക്സടിക്കാന്‍ ശ്രമിച്ച് പുറത്തായി. പരാഗിന് പിന്നാലെ 26 പന്തില്‍ 21 റണ്‍സെടുത്ത പടിക്കലിനെ എല്ലിസ് ക്ലീന്‍ ബൗള്‍ഡാക്കിയതോടെ രാജസ്ഥാന്റെ വിജയലക്ഷ്യം അവസാന അഞ്ചോവറില്‍ 74 റണ്‍സായി.

ഷെമ്രോണ്‍ ഹെറ്റ്മെയറും ധ്രുവ് ജൂറെലും അവസാന ഓവറുകളില്‍ നടത്തിയ പോരാട്ടത്തിന് രാജസ്ഥാന് വിജയപ്രതീക്ഷ നല്‍കിയത്. അവസാന മൂന്നോവറില്‍ 53ഉം രണ്ടോവറില്‍ 33ഉം റണ്‍സ് വേണ്ടിയരുന്ന രാജസ്ഥാന് സാം കറന്‍ എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. മൂന്നാം പന്തില്‍ ഹെറ്റ്മെയര്‍(18 പന്തില്‍ 36) റണ്ണൗട്ടായത് രാജസ്ഥാന് തിരിച്ചടിയായി. ധ്രുവ് ജൂറല്‍(15 പന്തില്‍ 32*), ജേസണ്‍ ഹോള്‍ഡര്‍(1*) എന്നിവര്‍ പുറത്താകാതെ നിന്നു.

പഞ്ചാബിനായി നേഥന്‍ എല്ലിസ് നാലോവറില്‍ 30 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റെടുത്തു. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെയും ഓപ്പണര്‍ പ്രഭ്‌സിമ്രാൻ സിംഗിന്റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സടിച്ചത്. 56 പന്തില്‍ 86 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് പ‍ഞ്ചാബിന്റെ ടോപ് സ്കോറര്‍. പ്രഭ്‌സിമ്രാൻ സിംഗ് 34 പന്തില്‍ 60 റണ്‍സടിച്ചു. രാജസ്ഥാനുവേണ്ടി ജേസണ്‍ ഹോള്‍ഡര്‍ നാലോവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

Top