ലിവിങ്ങ് ടുഗദര്‍ സാമൂഹിക ഭീകരവാദമെന്ന് രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍

ജയ്പുര്‍: ലിവിങ്ങ് ടുഗദര്‍ സാമൂഹിക ഭീകരവാദമെന്ന് രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പ്രകാശ് ഠാടിയ.

വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ചശേഷം ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ അവസ്ഥ വിധവകളുടേതിനെക്കാള്‍ മോശമാണെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലെ ഒരു പത്രത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘വിവാഹം പോലെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളും രജിസ്റ്റര്‍ ചെയ്യാന്‍ നിയമം കൊണ്ടുവരണം. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ക്ക് മുഴുവന്‍ സമൂഹത്തിന്റെയും അന്തസ്സ്‌ ഇല്ലാതാക്കുന്ന പ്രവര്‍ത്തി ചെയ്യാന്‍ അധികാരമില്ല’.

ബന്ധം ഇല്ലാതാക്കുന്നതും നിയമപരമായി വേണമെന്നും ഠാടിയ പറഞ്ഞു.

‘വിവാഹം കഴിക്കാതെ ഒരാള്‍ക്കൊപ്പം ജീവിച്ച അമ്പതുകാരിക്ക്‌ ക്യാന്‍സര്‍ ബാധിച്ചു. പത്തുവര്‍ഷമായി ഒരുമിച്ചു കഴിയുകയായിരുന്നു അവര്‍ ഇരുവരും. എന്നാല്‍ രോഗം തിരിച്ചറിഞ്ഞതോടെ പങ്കാളി അവരെ ഉപേക്ഷിച്ചു പോയി. അവര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച കാര്യം പരാമര്‍ശിച്ച ഠാടിയ ചില ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് കഥകള്‍ വേദനാജനകമാണെന്നും ചൂണ്ടിക്കാട്ടി.

ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്ന ഠാടിയ രാജസ്ഥാനിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Top