രാജസ്ഥാനില്‍ 200 സീറ്റില്‍ മത്സരിക്കുമെന്ന് ബിഎസ്പി;വിശാല ഐക്യത്തിന് തിരിച്ചടി

ജയ്പ്പൂര്‍: രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി 200 സീറ്റുകളില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഡിസംബര്‍ 7നാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

2013ല്‍ മൂന്ന് സീറ്റുകളില്‍ മാത്രമാണ് ബിഎസ്പി ജയിച്ചത്. 3.37 ശതമാനം വോട്ടുകളാണ് പാര്‍ട്ടിയ്ക്ക് നേടാനായത്. 2008ല്‍ 7.06 ശതമാനമായിരുന്നു ഇവര്‍ക്ക് ലഭിച്ച വോട്ട്. അന്ന് ആറ് സീറ്റുകള്‍ പാര്‍ട്ടിയ്ക്ക് നേടാനായിരുന്നു. സംസ്ഥാനത്ത് പാര്‍ട്ടിയ്ക്ക് വന്നിരിക്കുന്ന ക്ഷീണം പരിഹരിക്കാനാണ് ഇത്തവണ നേതാക്കള്‍ ശ്രമിക്കുന്നത്. 200 സീറ്റില്‍ പാര്‍ട്ടി ഇത്തവണ മത്സരിക്കുമെന്നും വലിയ വിജയം നേടാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞതായും സംസ്ഥാന വൈസ് പ്രസിഡന്റ് ദുംഗറാം ഗെധാര്‍ വ്യക്തമാക്കി.

കഴിഞ്ഞ തവണ 195 സീറ്റുകളിലാണ് ബിഎസ്പി മത്സരിച്ചത്. ആരൊക്കെ മത്സര രംഗത്തുണ്ടാകും എന്ന കാര്യത്തില്‍ പാര്‍ട്ടി അദ്ധ്യക്ഷ മായാവതിയുമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ തീരുമാനമുണ്ടാകൂ.

കോണ്‍ഗ്രസിനും ബിജെപ്പിക്കും സംസ്ഥാനത്ത് സ്വീകാര്യത നഷ്ടപ്പെട്ടു എന്നും അതിനാല്‍ ഇത്തവണ പാര്‍ട്ടിയുടെ വോട്ട് വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിഎസ്പി നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു. മായാവതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റാലികള്‍ നടത്തുമെന്ന് ഭഗവാന്‍ സിംഗ് പറഞ്ഞു.

ദളിത് വോട്ടുകളിലാണ് ബിഎസ്പി പ്രധാനമായും നോട്ടമിട്ടിരിക്കുന്നത്. 34 പട്ടിക ജാതി സീറ്റുകളും 25 പട്ടിക വര്‍ഗ്ഗ സീറ്റുകളും സംസ്ഥാനത്തുണ്ട്. ഇതാണ് പാര്‍ട്ടിയുടെ പ്രതീക്ഷിത വോട്ട്ബാങ്ക്.

ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക. രാജ്സ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നാണ് മായാവതി പ്രഖ്യാപിച്ചത്.

1990 മുതല്‍ ബിഎസ്പി രാജസ്ഥാനില്‍ മത്സരിക്കുന്നുണ്ടെങ്കിലും 1998ലാണ് ആദ്യമായി വിജയിക്കുന്നത്. രണ്ട് സീറ്റുകള്‍ക്ക് അന്ന് 108 സീറ്റുകളില്‍ പാര്‍ട്ടി മത്സരിച്ചിരുന്നു. 2.17 ശതമാനം വോട്ടാണ് നേടാനായത്.

2003ല്‍ 124 മണ്ഡലങ്ങളിലായി 3.98 ശതമാനം വോട്ട് നേടി. 2008ലാണ് പാര്‍ട്ടിയ്ക്ക് ഏറ്റവും വലിയ വിജയമുണ്ടാകുന്നത്. എന്നാല്‍ അന്നത്തെ വിജയം അധിക നാള്‍ നീണ്ടു നിന്നില്ല. കാരണം പല ബിഎസ്പി നേതാക്കളും അന്ന് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു.

വിശാല പ്രതിപക്ഷ ഐക്യം എന്ന തീരുമാനത്തിന് വലിയ തിരിച്ചടിയാണ് ബിഎസ്പിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. സീറ്റ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസുമായി മുന്നണി സംവിധാനം വേണ്ടെന്ന് നിലപാടില്‍ ബിഎസ്പി എത്തിയത്.

ബിഎസ്പിയുടെ തീരുമാനം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബിഎസ്പിയ്ക്ക് മികച്ച വോട്ട് വിഹിതം നേടാനായാല്‍ അത് ബിജെപിയെക്കാളേറെ കോണ്‍ഗ്രസിന് പ്രതിരോധം സൃഷ്ടിക്കും.

Top