ജയ്പുർ: രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി.ശ്രമിക്കുകയാണെന്ന ആരോപണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്. സിരോഹി ജില്ലയിലെ പാർട്ടി ഓഫീസിൽ നടന്ന മീറ്റിങ്ങിലാണ് ബി.ജെ.പിക്കെതിരേ മുഖ്യമന്ത്രി ആരോപണമുന്നയിച്ചത്. ബി.ജെ.പി അട്ടിമറിക്കുന്ന ആറാമത്തെ സംസ്ഥാനസർക്കാരായിരിക്കും രാജസ്ഥാനിലേതെന്ന് നേതാക്കൾ പറഞ്ഞുവെന്നുമാണ് ഗെഹ്ലോത്തിന്റെ ആരോപണം. എന്നാൽ ഗെഹ് ലോത്തിന്റെ ആരോപണങ്ങളോട് ബി.ജെ.പി. പ്രതിരോധിച്ചു.
സ്വന്തം വീട്ടിൽ സമാധാനം ഉറപ്പാക്കാൻ സാധിക്കിക്കുന്നില്ലെങ്കിൽ അതിന് മറ്റുളളവർക്കെതിരേ ആരോപണമുന്നയിക്കുന്നതിൽ കഴമ്പില്ലെന്നായിരുന്നു ബി.ജെ.പി. നേതാവ് ഗുലാബ് ചന്ദ് കട്ടാരിയയുടെ ആരോപണം. കലാപത്തിന്റെ അരികിലെത്തിയവരെ പോലും വേണ്ടവിധത്തിൽ സമാധാനിപ്പിക്കാൻ ശ്രമിച്ചിരുന്നില്ലെന്നും കട്ടാരിയ കുററപ്പെടുത്തി. ഗെഹ്ലോതുമായുളള ഭിന്നതയെ തുടർന്ന് ആറുമാസങ്ങൾക്ക് മുമ്പ് എംഎൽഎമാരുമായി ഡൽഹിയിലേക്കെത്തിയ സച്ചിൻ പൈലറ്റിനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു കട്ടാരിയയുടെ വിമർശനം.