താമസിച്ച സ്ഥലത്തു തന്നെ അച്ഛനെ അടക്കണം; മുഖ്യമന്ത്രിയോട് അപേക്ഷിച്ച് മക്കള്‍

തിരുവനന്തപുരം:ആത്മഹത്യശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച രാജനെ താമസിച്ച സ്ഥലത്ത് തന്നെ അടക്കണമെന്ന ആവശ്യവുമായി മക്കള്‍. പിതാവിന്റെ മരണത്തിനിടയാക്കിയ പൊലീസുകാരനെതിരേയും അയല്‍വാസിയായ വസന്തക്കെതിരേയും നടപടി സ്വീകരിക്കണമെന്നും മക്കളായ രജ്ഞിത്തും രാഹുലും മുഖ്യമന്ത്രിയോട് അപേക്ഷിച്ചു.

കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ വെച്ച് രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ശ്രമം തടയാന്‍ പൊലീസ് ലൈറ്റര്‍ തട്ടിമാറ്റിയപ്പോള്‍ തീ പടര്‍ന്നു പിടിയ്ക്കുകയായിരുന്നു. 70%ത്തോളം പൊള്ളലേറ്റ രാജന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

‘പപ്പയെ ഞങ്ങള്‍ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്. ഉച്ചയ്ക്കു ശേഷം പപ്പയുടെ ബോഡി കിട്ടും. പക്ഷെ കൊണ്ടുപോകാനും പപ്പയുടെ ആഗ്രഹം നിറവേറ്റാന്‍ ഒരു വഴിയുമില്ല. മരിക്കും മുമ്പ് പപ്പ അപേക്ഷിച്ചത് നമ്മളെവിടെയാണോ താമസിച്ചത് അവിടെ അടക്കണമെന്നാണ് . എന്നാലേ പപ്പയ്ക്ക് മനശ്ശാന്തി കിട്ടൂ’, മകന്‍ രഞ്ജിത്ത് പറഞ്ഞു

‘പൊലീസുകാര്‍ ലൈറ്റര്‍ തട്ടിയതുകൊണ്ടാണ് അപകടം സംഭവിച്ചത്. ചോറ് കഴിക്കുമ്പോള്‍ ഷര്‍ട്ടില്‍ പിടിച്ച് ഇറങ്ങെടാ എന്ന് പറഞ്ഞാണ് പപ്പയെ വിളിച്ചത്. എല്ലാ ദിവസവും വഴിയോരത്തുള്ള പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുമായിരുന്നു’. അവര്‍ക്കെല്ലാം ഭക്ഷണം കൊടുക്കണമെന്ന് പിതാവ് തങ്ങളോട് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നുവെന്നും രാഹുല്‍ പ്രതികരിച്ചു. പൊള്ളലേറ്റ അമ്മ അമ്പിളിയുടെ സ്ഥിതിയും അതീവ ഗുരുതരമായി തുടരുകയാണ്.

Top