ചില നേതാക്കന്മാര്‍ തെറ്റായ സന്ദേശം നല്‍കി:അന്വേഷണം വേണമെന്ന് ഉണ്ണിത്താന്‍

തിരുവന്തപുരം: കോന്നിയിലും വട്ടിയൂര്‍ക്കാവിലും ചില നേതാക്കന്മാര്‍ തെറ്റായ സന്ദേശം നല്‍കിയതാണ് യു.ഡി.എഫ് പിന്നോട്ട് പോയതിന് കാരണമെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ . എത്ര ഉന്നതരായാലും അന്വേഷിച്ച് പാര്‍ട്ടി നടപടി എടുക്കണം.അങ്ങനെയുണ്ടായാല്‍ വീണ്ടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

‘കോന്നിയിലും വട്ടിയൂര്‍ക്കാവിലും ചില നേതാക്കന്മാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും തെറ്റായ സന്ദേശം നല്‍കി.ആ തെറ്റായ സന്ദേശമാണ് ജനങ്ങള്‍ പാലായിലെ പോലെ എല്‍.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തത്. എന്തായാലും ഈ ഫലം പൂര്‍ണമായും പിണറായി വിജയനും ഇടതുപക്ഷ മുന്നണിക്കും എതിരാണ്. യു.ഡി.എഫിന് അനുകൂലമാണ്. 2021ല്‍ കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന വ്യക്തമായ സൂചനയാണിത്’.ഉണ്ണിത്താന്‍ പറഞ്ഞു.

കോന്നിയില്‍ കാലുവാരല്‍ ഉണ്ടായതായി ഡിസിസി പ്രസിഡന്റ് പരസ്യപ്രതികരണം നടത്തിയതും യുഡിഎഫിലെ വരും ദിവസങ്ങളിലെ പൊട്ടിത്തെറിക്ക് സൂചനയാണ്. വട്ടിയൂര്‍ക്കാവില്‍ മുന്‍കൂട്ടി സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ സാധിച്ചതും ചിട്ടയായ പ്രവര്‍ത്തനങ്ങളുമാണ് ഇടത് മുന്നേറ്റത്തിനു കാരണമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മോഹന്‍ കുമാറും പ്രതികരിച്ചിരുന്നു. യുഡിഎഫിന് സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രവര്‍ത്തനങ്ങളിലും ഇടതിനൊപ്പം എത്താനായില്ലെന്നും മോഹന്‍ കുമാര്‍ പറഞ്ഞു.

Top