വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ തുടരും; ഇടുക്കി ഡാം നാളെ തുറക്കും

തിരുവനന്തപുരം: മധ്യ, വടക്കൻ കേരളത്തിൽ മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത തുടരുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. കോഴിക്കോട്, ഇടുക്കി, വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. നാളെ 8 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന് മുന്നറിയിപ്പുണ്ട്.

ഇടുക്കി അണക്കെട്ട് നാളെ തുറക്കും. ഇടമലയാറിൽ സംഭരിക്കാൻ കഴിയുന്ന അളവിൽ കുറച്ചു വെള്ളം മാത്രം തുറന്നു വിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ജലനിരപ്പ് അപ്പർ റൂൾ ലെവലിലേക്ക് എത്തുന്ന സാഹചര്യത്തിൽ ആണ് തീരുമാനം. രാവിലെ പത്തു മണിക്ക് തുറക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. 50 ക്യുമെക്സ് വെള്ളം ആയിരിക്കും തുറന്നു വിടുക.

ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ട് റെഡ് അലർട്ടിലാണ്. ഇടുക്കി ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായി മുന്നാം ഘട്ട മുന്നറിയിപ്പായി ഇന്ന് രാവിലെ 7.30 മുതൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയായിരുന്നു.

വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്ന് തന്നെയാണ് ഉള്ളത്. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.05 അടിയായി. കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഷട്ടറുകൾ ഇന്ന് 12 മണിക്ക് 70cm നിന്നും 60cm ആയി താഴ്ത്തിയിട്ടുണ്ട്. പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Top