കേരളത്തില്‍ മഴ ശക്തമാകും;ജാഗ്രത വേണമെന്ന് മന്ത്രി കെ.രാജന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. രാത്രിയില്‍ മഴ കനത്ത് പെയ്തതോടെ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായി. തെക്കന്‍ കേരളത്തിലാണ് മഴ കൂടുതല്‍ ശക്തം. മഴക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ടുപേരെ കാണാതായി. വെള്ളമുയര്‍ന്നതോടെ നാല് അണക്കെട്ടുകള്‍ തുറന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദത്തിന് കൂടി സാധ്യതയുണ്ടെന്നും മഴ ശക്തമാകുമെന്നും റവന്യൂ മന്ത്രി രാജന്‍ അറിയിച്ചു. അനാവശ്യ യാത്രകള്‍ പരമാവധി ഒഴിവാക്കണം. ഉച്ചക്ക് ശേഷം ഇടിമിന്നലോട് കൂടിയുള്ള മഴക്ക് സാധ്യതയുണ്ട്. നാളെയോടെ മഴ കുറയുമെന്നാണ് പ്രതീക്ഷ. കല്ലാര്‍കുട്ടി അണക്കെട്ട് കൂടി തുറക്കും. കക്കി, പമ്പ അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യം ഇല്ല. ശബരിമല തീര്‍ത്ഥാടന കാലമായതിനാല്‍ പാതയില്‍ പ്രത്യേക ശ്രദ്ധ നല്‍കും. അവധി ഉണ്ടെങ്കില്‍ തലേ ദിവസം തന്നെ പ്രഖ്യാപിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി കെ.രാജന്‍ അറിയിച്ചു.

കനത്തമഴയില്‍ തെക്കന്‍ കേരളത്തില്‍ വ്യാപക നാശംനഷ്ടമാണുണ്ടായത്. തിരുവനന്തപുരത്ത് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി. പത്തനംതിട്ടയില്‍ രാത്രിയിലും ശക്തമായ മഴ പെയ്തു. ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായി. കോന്നി കൊക്കാത്തോട് മേഖലയില്‍ ആണ് ഇന്നലെ വലിയ നാശനഷ്ടം ഉണ്ടായത്. മലയോര മേഖലയിലേക്ക് ഉള്ള രാത്രി യാത്രക്ക് ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Top