സംസ്ഥാനത്ത് മഴ ശക്തമായേക്കും, 5 ദിവസം മഴ തുടരും; തിങ്കളാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളക്ക് ശേഷം മഴ ശക്തമായേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. തിങ്കളാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 3 ഓടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ രീതിയിലുള്ള മഴ തുടരാന്‍ സാധ്യത. സെപ്റ്റംബര്‍ 1 മുതല്‍ 5 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇത്തവണ കഴിഞ്ഞുപോയത് 100 വര്‍ഷത്തിനിടെ ഏറ്റവും മഴകുറഞ്ഞ ഓഗസ്റ്റ് മാസം. ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റാണ് കടന്നുപോയതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. സാധാരണ ലഭിക്കുന്നതിനെനേക്കാള്‍ 30 മുതല്‍ 33 ശതമാനം കുറഞ്ഞ മഴയാണ് ഓഗസ്റ്റില്‍ രാജ്യത്താകമാനം ലഭിച്ചത്. എല്‍നിനോ പ്രതിഭാസമാണ് ഇത്രയും മഴക്കുറവിന് കാരണം. സെപ്റ്റംബറില്‍ ലഭിക്കുന്ന മഴയിലാണ് ഇനി പ്രതീക്ഷ. സെപ്തംബര്‍ മൂന്നാംവാരം വരെയാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സമയം. സെപ്റ്റംബറില്‍ പ്രതീക്ഷിത മഴ ലഭിച്ചാല്‍ തന്നെ നിലവിലെ കുറവ് പരിഹരിക്കാന്‍ കഴിയില്ലെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. സെപ്റ്റംബറില്‍ 94-96 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് തലവന്‍ മൃത്യുഞ്ജയ് മൊഹാപാത്ര അറിയിച്ചു.

2005 വര്‍ഷത്തിലാണ് സമീപകാലത്ത് ഇത്രയും കുറഞ്ഞ മഴ ലഭിച്ച ഓഗസ്റ്റ് കടന്നുപോയത്. അന്ന് 25 ശതമാനമായിരുന്നു മഴക്കുറവ്. 1965ല്‍ 24.6, 1920ല്‍ 24.4, 2009ല്‍ 24.1, 1913ല്‍ 24 ശതമാനം എന്നിങ്ങനെയാണ് ഇതിനു മുമ്പ് ഓഗസ്റ്റിലുണ്ടായ മഴക്കുറവ്. കേരളത്തിലും വലിയ രീതിയിലുള്ള മഴക്കുറവ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 14 ജില്ലകളിലും വലിയ അളവിലാണ് ഓഗസ്റ്റില്‍ മഴക്കുറവ് രേഖപ്പെടുത്തിയത്. സെപ്റ്റംബറില്‍ സാധാരണ നിലയിലുള്ള മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വരള്‍ച്ചയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

Top