സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

rain

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. അടുത്ത നാല് ദിവസം സംസ്ഥാനത്ത് മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

അതേസമയം ഇന്ന് കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ 2 ദിവസത്തേക്കു കൂടി കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം വ്യക്തമാക്കുന്നുണ്ട്. തിരമാല 3.9 മീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ അഞ്ചു ദിവസമായി സംസ്ഥാനത്ത് കടല്‍ക്ഷോഭം രൂക്ഷമാണ്. ബീച്ചുകളിലേക്കുള്ള വിനോദ സഞ്ചാരം ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

നാളെ രാത്രി വരെ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളില്‍ 3 മുതല്‍ 3.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മണിക്കൂറില്‍ 35 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കേരള തീരത്തേക്ക് കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തൃശൂര്‍ ജില്ലയില്‍ 734 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ രണ്ടും ചാവക്കാട് താലൂക്കില്‍ ഒരു ദുരിതാശ്വാസ ക്യാമ്പുമാണ് തുറന്നത്. കൊടുങ്ങല്ലൂരില്‍ 676 പേരും ചാവാക്കാട്ടെ ക്യാമ്പില്‍ 58 പേരുമാണുള്ളത്.തിരുവനന്തപുരം ജില്ലയില്‍ 4 ക്യാമ്പുകളിലായി 271 ഓളം ആളുകളാണുള്ളത്.

Top