കൃത്രിമ മഴ ഒരുക്കാനിരുന്ന ഡല്‍ഹിയില്‍ ആശ്വാസമായി മഴയെത്തി

ന്യൂഡല്‍ഹി: അന്തരീഷ തീവ്രമായി തുടരുന്ന ഡല്‍ഹിയില്‍ ആശ്വാസമായി മഴയെത്തി. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ഡല്‍ഹിയിലെ വിവിധഭാഗങ്ങളില്‍ നേരിയ മഴ ലഭിച്ചു്. വിഷപുകമഞ്ഞിന്റെ അളവ് അല്‍പം കുറഞ്ഞിട്ടുണ്ട്. മഴ പെയ്തതോടെ വായു ഗുണനിലവാരം നേരിയതോതില്‍ മെച്ചപ്പെട്ടുവെന്നാണ് വിലയിരുത്തല്‍. അന്തരീക്ഷമലിനീകരണത്തിന് പരിഹാരം കണ്ടെത്താനായി കാണ്‍പൂര്‍ ഐ.ഐ.ടി.യുടെ സഹായത്തോടെ കൃത്രിമ മഴ പെയ്യിക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ നീക്കത്തിനിടെയാണ് ഡല്‍ഹിയില്‍ നേരിയ തോതില്‍ മഴലഭിച്ചത്.

ലോകാരോഗ്യസംഘടന ശുപാര്‍ശചെയ്യുന്ന അന്തരീക്ഷത്തിലെ ഹാനീകരമായ കണങ്ങളുടെ അളവിന്റെ നൂറുമടങ്ങാണ് കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിലെ ഡല്‍ഹിയിലെ മലിനീകരണതോത്. സര്‍ക്കാരിന്റെ എയര്‍ ക്വാളിറ്റി മോണിറ്ററിങ് ഏജന്‍സിയുടെ കണക്കുപ്രകാരം വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ഡല്‍ഹിയിലെ മൊത്തം വായുഗുണനിലവാരം 407 ആണ്.

അശോക് വിഹാര്‍(443), ആനന്ദ് വിഹാര്‍(436), ബവാന(433), രോഹിണി(429), പഞ്ചാബി ബാഗ്(422) എന്നിവിടങ്ങളിലാണ് മലിനീകരണതോത് ഏറ്റവും കൂടുതല്‍. സമീപത്തുള്ള യു.പിയിലും സ്ഥിതി ഗുരുതമാണ്. നോയിഡയില്‍ വെള്ളിയാഴ്ച്ച രാവിലെ 475, ഫരീദാബാദില്‍ 459, ഗുരുഗ്രാമില്‍ 386, ഗാസിയാബാദില്‍ 325 എന്നിങ്ങനെയാണ് വായുവിന്റെ ഗുണനിലവാരം.

മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നടപടികളിലേക്കാണ് ഡല്‍ഹി സര്‍ക്കാര്‍ ഒരുങ്ങുന്നത്. വ്യാഴാഴ്ച രാത്രിയോടെ വിവിധ മന്ത്രിമാര്‍ പ്രതിരോധ നടപടികള്‍ നേരിട്ടെത്തി വിലയിരുത്തി. വായുനിലവാരം ഉയര്‍ത്തുന്നതിനും ഗതാഗത നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിനും പൊടിപടലം വര്‍ധിപ്പിക്കുന്ന നിര്‍മാണ മേഖലകളെ കുറിച്ചും സുപ്രീംകോടതി വെള്ളിയാഴ്ച്ച വിലയിരുത്തും.

Top