കേരളത്തില്‍ തിങ്കളാഴ്ച്ച വരെ ശക്തമായ മഴ തുടരാന്‍ സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച്ച വരെ ശക്തമായ മഴ തുടരാന്‍ സാധ്യത. ഇന്നു കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ഒഴികെയുള്ള 11 ജില്ലകളില്‍ യെലോ അലര്‍ട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. നാളെ കാസര്‍കോട്, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ യെലോ അലര്‍ട്ട് നല്‍കി. അറബിക്കടലില്‍ മീന്‍ പിടിക്കുന്നതു വിലക്കിയിട്ടില്ല.

കേരളത്തില്‍ കഴിഞ്ഞ 2 ദിവസം കനത്ത മഴയ്ക്കു വഴിയൊരുക്കിയ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ശ്രീലങ്കയ്ക്കു സമീപം തുടരുകയാണ്. ആന്‍ഡമാന്‍ കടലില്‍ പുതിയ ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ രൂപം കൊണ്ട് 30-ാം തീയതിയോടെ തമിഴ്‌നാട്-ആന്ധ്ര തീരത്തേക്കു നീങ്ങുമെന്നാണു പ്രവചനം.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെലോ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

 

Top