റെയില്‍വെ നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; തീരുമാനം അടുത്തയാഴ്ച

ന്യൂഡല്‍ഹി: റെയില്‍വേ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ശീതകാല പാര്‍ലമെന്റ് സമ്മേളനം അടുത്തയാഴ്ച സമാപിച്ചശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും. 10 ശതമാനം വരെ വര്‍ധനക്കാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെയില്‍, എക്‌സ്പ്രസ് വണ്ടികളിലെ നിരക്കുവര്‍ധനയാണ് പരിഗണനയില്‍. മുന്തിയ ട്രെയിനുകളില്‍ ഭക്ഷണ നിരക്ക് അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു.

2014 ജൂണ്‍ 25നാണ് എല്ലാ വണ്ടികളിലും നിരക്ക് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. എന്നാല്‍, അതിനുശേഷം ഫ്‌ലക്‌സി നിരക്കുകള്‍ വന്നു.

റെയില്‍വേയുടെ പ്രവര്‍ത്തന അനുപാതം കഴിഞ്ഞ പത്തു വര്‍ഷത്തെ ഏറ്റവും മോശം സ്ഥിതിയിലാണ് എത്തിയിരിക്കുന്നത് എന്നതാണ് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. 2017-2018 സാമ്പത്തിക വര്‍ഷം റെയില്‍വേയുടെ പ്രവര്‍ത്തന അനുപാതം 98.44 ശതമാനത്തിലാണ് എത്തിയിരിക്കുന്നത്.

പ്രവര്‍ത്തന അനുപാതം അഥവ ഓപ്പറേറ്റിങ് റേഷ്യോ എന്ന് പറഞ്ഞാല്‍ വരുമാനവും ചെലവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്ന കണക്കാണ്.98.44 ശതമാനം എന്ന അനുപാതം സൂചിപ്പിക്കുന്നത്,100 രൂപ വരുമാനമുണ്ടാക്കാന്‍ റെയില്‍വേയ്ക്ക് 98.44 രൂപ ചെലവഴിക്കേണ്ടിവരുന്നു എന്നാണ്. സിഎജി കണക്ക് പ്രകാരം 2017-18 കാലത്ത് ഇന്ത്യന്‍ റെയില്‍വേ 1,665.61 കോടിയുടെ മിച്ച വരുമാനമാണുണ്ടാക്കിയത്. മുന്‍വര്‍ഷത്തെ വരുമാനത്തില്‍66.10 ശതമാനം കുറവാണിത്.

നിലവില്‍ ദൈനംദിന പ്രവര്‍ത്തന ചെലവുകള്‍ക്ക് തുക കണ്ടെത്താനാകാതെ പ്രയാസപ്പെടുകയാണ് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയുടെ ചരക്ക് ഗതാഗതത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 95 ശതമാനവും യാത്രാ സര്‍വീസുകളില്‍നിന്നുണ്ടാകുന്ന നഷ്ടം നികത്തുന്നതിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്.

Top