റെയില്‍വെ അവഗണനക്കെതിരെ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തണം; എംപിമാരോട് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രബജറ്റിൽ റെയിൽവെയുടെ കാര്യത്തിൽ  സംസ്ഥാനത്തോട് അവഗണന കാട്ടിയതിനെതിരെ എംപിമാർ പാർലമെൻ്റിൽ  ശബ്ദമുയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  കേരളത്തിൽ നിന്നുള്ള എംപിമാരുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അങ്കമാലി-ശബരി പാത, നേമം ടെര്‍മിനല്‍, കോച്ചുവേളി ടെര്‍മിനല്‍, തലശ്ശേരി-മൈസൂര്‍ പാത, കാഞ്ഞങ്ങാട്-പാണത്തൂര്‍-കണിയൂര്‍ പാത എന്നീ കാര്യങ്ങളിലൊന്നും അനുകൂല പ്രഖ്യാപനമുണ്ടായിട്ടില്ല.  എറണാകുളത്തിനും ഷൊര്‍ണ്ണൂരിനും ഇടയിലുള്ള ഓട്ടോമാറ്റിക്  സിഗ്നലിംഗ് സംവിധാനത്തിന്റെ കാര്യത്തിലും റെയില്‍വെയുടെ  ഭാഗത്ത് നിന്ന്  അവഗണനയാണുള്ളത്. അമൃത എക്സ്പ്രസ് രാമേശ്വരം വരെ  നീട്ടുന്ന കാര്യത്തിലും എറണാകുളം- വേളാങ്കണ്ണി റൂട്ടില്‍ പുതിയ തീവണ്ടി  അനുവദിക്കുന്ന കാര്യത്തിലും ഇതേ  സമീപനമാണ് റെയില്‍വക്കുള്ളത്.

തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ എല്‍.എച്ച്.ബി കോച്ചുകള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനം കൊണ്ടുവരാനുള്ള നിര്‍ദ്ദേശം, കൊല്ലം, എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനുകളുടെ നവീകരണം, കൊല്ലം മെമു ഷെഡ്ഡിന്റെ  വിപുലീകരണം എന്നീ പദ്ധതികളുടെ  കാര്യങ്ങളിലും  നിഷേധാത്മക  നിലപാടാണ്റെയില്‍വെ  കൈക്കാള്ളുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

യുക്രൈനിൽ നിന്ന് കേന്ദ്ര സർക്കാരിന്റെ ഒഴിപ്പിക്കൽ നടപടികളുടെ ഭാഗമായി ഡൽഹിയിലോ  മുംബയിലോ തിരിച്ചെത്തുന്ന വിദ്യാർത്ഥികളെ  കേരളത്തിലെത്തിക്കുന്നതിനുള്ള യാത്രാചെലവ് സംസ്ഥാന സർക്കാർ വഹിക്കും. യുദ്ധ സാഹചര്യത്തിൽ ഒട്ടേറെ വിഷമതകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവയൊക്കെ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പടുത്തി പരിഹാരം കാണാൻ ശ്രമിക്കുകയാണ്. പൊതു ഭരണ വകുപ്പും നോർക്കയും കേരള ഹൗസുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിയോട്  ഉൾപ്പെടെ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അനുകൂല പ്രതികരണം ഈ ബജറ്റിലും ഉണ്ടായിട്ടില്ല. സംസ്ഥാനങ്ങൾക്ക് ജി എസ് ടി നഷ്ടപരിഹാരം 2022 ജൂലൈക്ക്  ശേഷവും തുടർന്നുള്ള 5 വർഷങ്ങളിലും ലഭിക്കണം. ധന  കമ്മീഷൻ ശുപാർശ ചെയ്ത 2022 – 23 ലേക്കുള്ള 3.5 ശതമാനം ധന കമ്മിക്ക് പകരം നിബന്ധനകൾ ഇല്ലാതെ 4.5 ശതമാനം  അനുവദിക്കണം.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ വിമാന കമ്പനികളുടെ സർവീസുകൾ അടിയന്തരമായി അനുവദിക്കണം. പ്രതിവർഷം ഒമ്പത് ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാവുന്ന വിധമാണ് ഇവിടത്തെ  പാസഞ്ചർ ടെർമിനൽ കെട്ടിടം.

എമിറേറ്റ്സ്, എത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ, ഖത്തർ എയർവെയ്സ്, ഒമാൻ എയർ, സൗദി അറേബ്യൻ / സൗദിയ, ഗൾഫ് എയർ, എയർ ഏഷ്യ, സിൽക്ക് എയർ, ശ്രീലങ്കൻ എയർ എന്നീ വിമാനകമ്പനികൾ സർവീസ് നടത്താൻ ഇതിനകംതന്നെ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കയറ്റുമതിയും വിദേശ വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിന്  സംയോജിത എയർ കാർഗോ കോംപ്ലക്സും പണികഴിപ്പിച്ചിട്ടുണ്ട്. എന്നാൽ പോയിൻറ് ഓഫ് കോൾ,  ഓപ്പൺ സ്കൈ പോളിസി എന്നിവയുടെ കാര്യത്തിൽ നിഷേധാത്മക നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. വിദേശ വിമാന കമ്പനികളെ പ്രവേശിക്കാൻ അനുവദിക്കാത്തത് കണ്ണൂർ വിമാനത്താവളത്തിന്റെ  നിലനിൽപ്പിനെ തന്നെ ബാധിക്കും.

കോഴിക്കോട് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് 152.5 ഏക്കർ ഭൂമി എയർപോർട്ട് സ്വകാര്യവൽക്കരിക്കില്ല എന്ന നിബന്ധനയോടെ  ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. തുറമുഖ ബിൽ, സഹകരണനിയമം, ഡാം സുരക്ഷാ ബിൽ, കന്റോൺമെൻറ് ബിൽ, ഫാക്ടറീസ് റീ- ഓർഗനൈസേഷൻ മുതലായ സമാവർത്തി ലിസ്റ്റിലുള്ള പല വിഷയങ്ങളിലും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്താതെ നിയമനിർമാണം നടത്തുകയാണ്.  ഇത്തരം നീക്കങ്ങളെ പാർലമെന്റിൽ ശക്തമായി എതിർക്കണം.

കോവിഡ് പ്രതിസന്ധിക്ക് ശേഷം മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനും  പുനരധിവാസത്തിനുമായി ആയിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട്  അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ  ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല.

കേരളത്തിന്റെ  വ്യവസായവൽക്കരണത്തിന്റെ  ഉത്തമ താൽപര്യം മുൻനിർത്തി ബിപിസിഎൽ സ്വകാര്യവൽക്കരണത്തിനെതിരെ ശക്തമായി ഇടപെടണം. എൽഐസി സ്വകാര്യവൽക്കരണത്തിനെതിരെ യും ഇടപെടേണ്ടതുണ്ട്. കേന്ദ്രം എച്ച്എൽഎൽ ഉടമസ്ഥത കയ്യൊഴിയാൻ അന്തിമമായി തീരുമാനിക്കുകയാണെങ്കിൽ പ്രസ്തുത ഉടമസ്ഥാവകാശം മത്സരാധിഷ്ഠിത ടെൻഡർ ഒഴിവാക്കി സംസ്ഥാന സർക്കാരിന് കൈമാറണമെന്ന ആവശ്യം പാർലമെൻറിൽ ശക്തമായി ഉന്നയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാർ, എംപിമാർ, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Top