റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ നിര്‍ത്തലാക്കി; കൗണ്ടറില്‍ റീത്ത് വെച്ച് യാത്രക്കാരുടെ പ്രതിഷേധം

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍ നിര്‍ത്തലാക്കിയതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് ഭാഗമായാണ് റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ നിര്‍ത്തലാക്കിയത്. പൂട്ടിയ റിസര്‍വേഷന്‍ കൗണ്ടറിന് മുന്നില്‍ റീത്ത് വെച്ചാണ് യാത്രക്കാര്‍ പ്രതിഷേധമറിയിച്ചത്. എന്നാല്‍ അറുപത് ശതമാനം ടിക്കറ്റുകളും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നത് കൊണ്ടാണ് റിസര്‍വേഷന്‍ കൌണ്ടറുകള്‍ നിര്‍ത്തലാക്കുന്നതെന്നാണ് റെയില്‍വേയുടെ വാദം.

ടിക്കറ്റ് ബുക്ക് ചെയ്യാന്‍ റിസര്‍വേഷന്‍ കൌണ്ടര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലെത്തുമ്പോഴാണ് യാത്രക്കാര്‍ പലരും കൗണ്ടര്‍ അടച്ചു പൂട്ടിയ വിവരം അറിയുന്നത്. നവംബര്‍ ഒന്നിനാണ് കൊല്ലത്തെ റിസര്‍വേഷന്‍ കൗണ്ടറിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയത്. റെയില്‍വെ പാഴ്‌സല്‍ സര്‍വീസ് ഓഫീസിന് മുകളിലാണ് വര്‍ഷങ്ങളായി റിസര്‍വേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്. യാത്രക്കാര്‍ക്കുള്ള ഇരിപ്പിടവും വിശാലമായ കൗണ്ടറുമാണ് ഉണ്ടായിരുന്നത്. പുതിയ തീരുമാനം പ്രകാരം സാധാരണ കൗണ്ടറില്‍ തന്നെയാണ് റിസര്‍വേഷന്‍ കൗണ്ടറും. ഇത് വലിയ ബുദ്ധിമുട്ടാണ് യാത്രക്കാര്‍ക്കുണ്ടാക്കുന്നത്.

കൊല്ലത്തിന് പുറമെ തിരുവനന്തപുരം, കായംകുളം സ്റ്റേഷനുകളിലേയും റിസര്‍വേഷന്‍ കൗണ്ടറുകളുടെ എണ്ണം കുറച്ചു. കൂടുതല്‍ സ്റ്റേഷനുകളിലും കൗണ്ടറുകള്‍ കുറയ്ക്കും. പലയിടങ്ങളിലും എന്‍ക്വയറി കൗണ്ടറുകളും നിര്‍ത്തലാക്കി. സാധാരണ ടിക്കറ്റ് കൗണ്ടറുകളില്‍ തന്നെ റിസര്‍വേഷന്‍ കൗണ്ടറും വന്നതോടെ തിരക്കും കൂടി. പ്രായമയവര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് കൂടുതല്‍ പ്രതിസന്ധി. എന്നാല്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കൌണ്ടറുകള്‍ പുനസ്ഥാപിക്കണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം.

Top