ഉച്ചത്തിലുള്ള പാട്ടും സംസാരവും നിരോധിച്ച് റെയില്‍വേയുടെ ഉത്തരവ്

മുംബൈ: ട്രെയിനിലെ മറ്റു യാത്രികര്‍ക്ക് അരോചകമാവുന്ന രീതിയില്‍ ഉച്ചത്തിലുള്ള പാട്ടും സംസാരവും നിരോധിച്ച് റെയില്‍വേയുടെ ഉത്തരവ്. ആരെയെങ്കിലും കുറിച്ച് ഇങ്ങനെ പരാതി ഉയര്‍ന്നാല്‍ കര്‍ശനമായ നടപടിയുണ്ടാവുമെന്ന് റെയില്‍വേ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ റെയില്‍വേ മന്ത്രാലയത്തിന് ലഭിച്ച പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്.

യാത്രക്കാര്‍ക്ക് ഇത്തരത്തിലുള്ള അസൗകര്യങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത ടിക്കറ്റ് ചെക്കര്‍മാര്‍, ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍, കോച്ച് അറ്റന്റര്‍മാര്‍ എന്നിവര്‍ക്കായിരിക്കും. യാത്രക്കാര്‍ അസൗകര്യങ്ങള്‍ നേരിട്ടാല്‍ ഉത്തരവാദികള്‍ ജീവനക്കാരായിരിക്കും. കൂട്ടമായി യാത്ര ചെയ്യുന്നവരെ രാത്രി വൈകിയും സംസാരിച്ചിരിക്കാന്‍ അനുവദിക്കില്ലെന്നും രാത്രി പത്തിന് ശേഷം ലൈറ്റണക്കണം എന്നും റെയില്‍വേയുടെ നിര്‍ദേശമുണ്ട്.

സ്ലീപ്പര്‍ ക്ലാസിനും മറ്റ് ഉയര്‍ന്ന ക്ലാസുകള്‍ക്കുമാണ് നിയമം ബാധകമാവുക. ജനറല്‍ ക്ലാസിന് ഇത് ബാധകമല്ല. ഇയര്‍ ഫോണില്ലാതെ പാട്ട് കേള്‍ക്കരുതെന്നും ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കരുതെന്നും റെയില്‍വേ നടത്തിയ ബോധവത്കരണ സ്‌പെഷല്‍ ഡ്രൈവില്‍ യാത്രികര്‍ക്ക് നിര്‍ദേശം നല്‍കി.

Top