ദിലീപുമായി ബന്ധപ്പെട്ട മൂന്നിടങ്ങളിലും അന്വേഷണ സംഘമെത്തിയത് ഒരേ സമയം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ നിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലും റെയ്ഡ് തുടങ്ങി. മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ അന്വേഷണസംഘം ഓഫീസിന് മുന്നില്‍ എത്തിയെങ്കിലും അടച്ചിട്ട നിലയിലായിരുന്നു. അല്പസമയം മുമ്പാണ് ജീവനക്കാരെത്തി ഓഫീസ് തുറന്നു കൊടുത്തത്.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ കമ്പനിയില്‍ പരിശോധന നടക്കുന്നത്.

ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ നിന്നും എസ് പി മോഹനചന്ദ്രന്‍ അല്പസമയം മുമ്പ് പറവൂര്‍ക്കവലയിലുള്ള സഹോദരന്‍ അനൂപിന്റെ വീട്ടിലേക്ക് തിരിച്ചിട്ടുണ്ട്. 12 ഉദ്യോഗസ്ഥരാണ് അവിടെ റെയ്ഡ് നടത്തുന്നത്. സഹോദരന്‍ അനൂപ് വീട്ടിലില്ലെന്നാണ് അറിയുന്നത്. ദിലീപിന്റെ വീട്ടിലും സഹോദരന്റെ വീട്ടിലും നിര്‍മാണ കമ്പനിയിലും ഒരേ സമയമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്.

ദിലീപുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കാന്‍ കഴിയുന്ന എല്ലാ സ്ഥലങ്ങളിലും ഒരേ സമയം റെയ്ഡ് നടത്തി തെളിവുകള്‍ ശേഖരിക്കുക എന്നതാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. അതേസമയം രണ്ടര മണിക്കൂര്‍ പിന്നിട്ടിട്ടും വീട്ടിലെ പരിശോധന കഴിഞ്ഞിട്ടില്ല. വീട്ടില്‍ ദിലീപുണ്ടായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് അന്വേഷണ സംഘം പരിശോധനയ്‌ക്കെത്തിയത്.

Top