രാഹുലിനെതിരായ വിധി; സ്റ്റേ വന്നില്ലെങ്കിൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ്; ഓദ്യോഗിക വസതിയും പോകും

ദില്ലി : രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടകേസിലെ സൂറത്ത് കോടതി വിധിക്ക് മേൽക്കോടതി സ്റ്റേ അനുവദിച്ചില്ലെങ്കിൽ, രാഹുൽ പ്രതിനിധീകരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. സ്റ്റേ അനുവദിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനവും ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. സ്റ്റേ അനുവദിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധിക്ക് ആറ് വര്‍ഷ കാലയളവിൽ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും കഴിയില്ല. എംപി എന്ന നിലയിൽ അനുവദിച്ച ഓദ്യോഗിക വസതിയും രാഹുലിന് നഷ്ടമാകും.

രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കി ഇറക്കിയ ലോക്സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനത്തിൽ, വയനാട് മണ്ഡലം ഒഴിഞ്ഞ് കിടക്കുകയാണെന്ന് വ്യക്തമാക്കുന്നുണ്ട്. രാജ്യസഭ, ലോക്സഭ, പ്രസിഡന്റ്, തെരഞ്ഞെടുപ്പ് കമ്മീഷൻ, പ്രധാനമന്ത്രിയുടെ ഓഫീസ്, ചീഫ് തെരഞ്ഞെടുപ്പ് കമ്മീഷൻ തിരുവനന്തപുരം കേരള എന്നിവര്‍ക്കും വിജ്ഞാപനത്തിന്റെ കോപി ലോക്സഭാ സെക്രട്ടറിയേറ്റ് അയച്ച് നൽകിയിട്ടുണ്ട്. സൂറത്ത് കോടതിവിധിയുടെ സാഹചര്യത്തിലാണ് രാഹുലിനെ അയോഗ്യനാക്കിയത്. തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷത്ത് നിന്നുമുണ്ടാകുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ യോ​ഗം അഞ്ച് മണിക്ക് ചേരും. നിയമപരമായി മുന്നോട്ട് പോകുന്നതിൽ യോഗത്തിൽ തീരുമാനമുണ്ടാകും.

Top