മോദിയെ പരിഹസിച്ച് രാഹുല്‍ ; ആലിംഗന നയതന്ത്രം പരാജയപ്പെട്ടെന്ന് ട്വിറ്റര്‍ പോസ്റ്റ്‌

rahul gandhi

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നിലനിര്‍ത്തിയിരുന്ന ആലിംഗന നയതന്ത്രം പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

‘നരേന്ദ്രഭായ്, എനിക്കൊന്നും മനസ്സിലാവുന്നില്ല. ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സ്വതന്ത്രനായിരിക്കുന്നു. പാക് സൈന്യത്തിന് ലഷ്‌കറെ തൊയ്ബയുടെ സഹായം ലഭിക്കുന്നത് ട്രംപ് വേര്‍പ്പെടുത്തിയിരിക്കുകയാണ്. ആലിംഗന തന്ത്രം പരാജയപ്പെട്ടിരിക്കുന്നു . കൂടുതല്‍ ആലിംഗനം അടിയന്തിരമായി ആവശ്യമാണ്’ എന്നു രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദിനെ പാക്കിസ്താന്‍ മോചിപ്പിച്ച നടപടി ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരിഹാസം.

ട്രംപുമായി കൂടുതല്‍ അടുക്കുന്നത് പാക്കിസ്താനുമായുള്ള ബന്ധം വഷളാക്കുന്നുവെന്നാണ് ഹാഫിസ് സയ്യിദിന്റെ മോചനം കൊണ്ട് മനസ്സിലാവുന്നതെന്നാണ് രാഹുലിന്റെ ട്വീറ്റ് വ്യക്തമാക്കുന്നത്.

ജമാഅത്ത ഉദ് ധവാ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയ്യിദിനെ കഴിഞ്ഞ ദിവസം പാക്കിസ്താന്‍ സ്വതന്ത്രനാക്കിയിരുന്നു.

കഴിഞ്ഞ 297 ദിവസം വീട്ടു തടങ്കലില്‍ കഴിയവെയാണ് ഹാഫിസ് സയ്യിദിനെ മോചിപ്പിച്ചത്. മുബൈ ഭീകരാക്രമണത്തിന്റെ ഒന്‍പതാം വാര്‍ഷികത്തിന് തൊട്ടു മുന്‍പാണു മോചനമെന്നതാണു ശ്രദ്ധിക്കപ്പെടുന്നത്.

Top