ഡീനിനെ ഇങ്ങനെ സംരക്ഷിക്കേണ്ട എന്ത് ഉത്തരവാദിത്തമാണ് മന്ത്രിക്ക് ഉള്ളത്?: രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഡീന്‍ എം കെ നാരായണനും മന്ത്രി ചിഞ്ചു റാണിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഡീനിന്റെ ഭാഗത്ത് തെറ്റില്ല എന്നാണ് മന്ത്രി ചിഞ്ചു റാണി പറഞ്ഞത്. ഡീനിനെ ഇങ്ങനെ സംരക്ഷിക്കേണ്ട എന്ത് ഉത്തരവാദിത്തമാണ് മന്ത്രിക്ക് ഉള്ളതെന്ന് രാഹുല്‍ ചോദിച്ചു.

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ മുഖ്യ പങ്കുള്ള വ്യക്തി ഡീന്‍ ആണ്. ഡീന്‍ എല്ലാകാലത്തും എസ്എഫ്‌ഐ എന്ന സംഘടനയെ തീറ്റിപ്പോറ്റുന്ന വ്യക്തിയാണ്. നാരായണന് എസ്എഫ്‌ഐയുമായി ചിയേഴ്‌സ് ബന്ധമാണ്. നാരായണനെ പ്രതിപട്ടികയില്‍ ചേര്‍ക്കുകയും പുറത്താക്കുകയും വേണം. കൊലപാതകത്തിന് വേണ്ട എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് ഡീന്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎമ്മിന് ബന്ധമില്ലെങ്കില്‍ ശശീന്ദ്രന്‍ മജിസ്‌ട്രേറ്റിന്റെ അടുത്തേക്ക് പോയത് എന്തിനാണെന്നും രാഹുല്‍ ചോദിച്ചു. ശശീന്ദ്രന്‍ എന്താ വക്കീലാണോ? എസ്എഫ്‌ഐ എന്ന അരാജക തീവ്രവാദ സംഘടനയെ അഴിച്ചുവിടുന്നതില്‍ അധ്യാപകര്‍ക്ക് പങ്കുണ്ട്. ഞാന്‍ സെക്യൂരിറ്റി ആണോ എന്നാണ് ഡീന്‍ ചോദിച്ചത്. പദവിയുടെ മഹത്വം അറിയാത്തതു കൊണ്ടാണ് ഡീന്‍ അങ്ങനെ ചോദിച്ചത്.

ക്ലിഫ് ഹൗസില്‍ മാത്രമല്ല സെക്രട്ടറിയേറ്റിലും മരപ്പട്ടികളുണ്ട്. മരപ്പട്ടികളുടെ ഭരണത്തിലാണ് ഒരു യുവാവിന് ജീവന്‍ നഷ്ടപ്പെട്ടത്. വിവിധ കൊട്ടേഷനുകള്‍ സ്വീകരിച്ച് സര്‍വകലാശാല അധികാരികളും ഉദ്യോഗസ്ഥന്മാരും സര്‍ക്കാരിന്റെ അക്രമത്തിന് കൂട്ടുനില്‍ക്കുകയാണ്. റാഗിംഗ് മാത്രമല്ല സദാചാര ഗുണ്ടായിസവും നടക്കുന്നുണ്ട്. ഗുണ്ടായിസത്തിന്റെ വ്യാപ്തി എത്രത്തോളം എന്ന് മനസ്സിലാക്കാം. ലഹരി കൊണ്ടും അധികാരം കൊണ്ടും ആണ് എസ്എഫ്‌ഐ ക്യാമ്പസുകള്‍ ഭരിക്കുന്നത്. ലഹരിവാഹകര്‍ ആയ തീവ്രവാദികള്‍ ആണ് എസ്എഫ്‌ഐക്കാരെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.

Top