രാഹുല്‍ഗാന്ധിയുടെ ആവശ്യം അംഗീകരിച്ച് ഇഡി

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള സമയം നീട്ടി നല്‍കണമെന്ന നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അംഗീകരിച്ചു.
രാഹുല്‍ഗാന്ധി ഇന്ന് ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടതില്ല. പകരം തിങ്കളാഴ്‌ച ഹാജരാകണമെന്ന് പുതിയ നോട്ടീസ് നല്‍കിയിട്ടുണ്ട്.

സോണിയാ ഗാന്ധിക്ക് സുഖമില്ലാത്തതിനാല്‍ കൂടെ നില്‍ക്കണമെന്നും ചോദ്യം ചെയ്യല്‍ തിങ്കളാഴ്‌ചത്തേക്ക് മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടാണ് രാഹുല്‍ കഴിഞ്ഞ ദിവസം ഇഡിക്ക് കത്ത് അയച്ചത്. കോവിഡാനന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് ഞായറാഴ്‌ചയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ രണ്ടിനാണ് സോണിയ ഗാന്ധിക്ക് കോവിഡ് സ്‌ഥിരീകരിച്ചത്.

അതിനിടെ, കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് നീണ്ടുപോകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിഷധം കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ നടപടി കടുപ്പിക്കുമ്പോള്‍ പ്രതിഷേധം സജീവമായി നിലനിര്‍ത്താനാണ് എഐസിസിയുടെ തീരുമാനം. എഐസിസി ആസ്‌ഥാനത്ത് ചേര്‍ന്ന നേതൃയോഗത്തിലാണ് ധാരണയായത്. ഞായാറാഴ്‌ച മുഴുവന്‍ എംപിമാരോടും ഡല്‍ഹിയിലെത്താന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ അറസ്‌റ്റ് ഉണ്ടായാല്‍ രാജ്യത്തുടനീളം പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

Top