രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് മണിപ്പൂരില്‍ തുടക്കം

ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരില്‍ നിന്ന് ആരംഭിക്കും. 66 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും. ഇന്ത്യയുടെ കിഴക്കു മുതല്‍ പടിഞ്ഞാറ് വരെയാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര.

രാവിലെ11 ഓടെ ഇംഫാലില്‍ എത്തുന്ന രാഹുല്‍ കൊങ്‌ജോമിലെ യുദ്ധസ്മാരകത്തില്‍ ആദരവ് അര്‍പ്പിച്ച ശേഷമാകും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുക. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി അംഗങ്ങള്‍ എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആദ്യദിനം പരിപാടിയുടെ ഭാഗമാവും. ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ പരിപാടിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ഥൗബലില്‍ ആയിരിക്കും യാത്രയുടെ ഉദ്ഘാടന പരിപാടി നടക്കുക.

അതിനിടെ ന്യായ് യാത്രയുടെ വേദി മാറ്റിയതില്‍ വിശദീകരണവുമായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കെയ്ഷാം മേഘചന്ദ്ര രംഗത്തെത്തി. ആളുകളുടെ എണ്ണംകുറച്ച് ഉദ്ഘാടനമെന്ന മണിപൂര്‍ സര്‍ക്കാര്‍ നിബന്ധനക്ക് വഴങ്ങാന്‍ തയ്യാറല്ലാത്തതിനാലാണ് ന്യായ് യാത്രയുടെ വേദി മാറ്റിയതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്റ് കെയ്ഷാം മേഘചന്ദ്ര പറഞ്ഞു.

കലാപം തുടരുന്ന മണിപ്പുരിന് നീതി തേടി വന്‍ ജന പങ്കാളിത്തത്തോടെ ഞായറാഴ്ച ഇoഫാലിലെ പാലസ് ഗ്രൗണ്ടില്‍ നിന്ന് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കാന്‍ ആയിരുന്നു കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ 1000 പേരെയെ പാലസ് ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കാവു എന്ന് മണിപൂര്‍ സര്‍ക്കാര്‍ നിബന്ധന ഇറക്കിയതോടെ തൗബാലിലേക്ക് പരിപാടി മാറ്റുകയായിരുന്നു.

Top