ഡൽഹി :മധ്യപ്രദേശില്‍ മധ്യവയസ്കയായ വിധവയെ ക്രൂരമായി ബലാത്സംഗം ചെയ്ത് സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റിയതിനെതിരെ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദില്ലി കൂട്ടബലാത്സംഗത്തിനോടാണ് രാഹുല്‍ ഈ അതിക്രമത്തെ താരതമ്യം ചെയ്തിരിക്കുന്നത്. മറ്റൊരു നിര്‍ഭയ കൂടി, എത്രകാലം സ്ത്രീകള്‍ ഇത്തരത്തില്‍ സഹിക്കേണ്ടി വരുമെന്നാണ് രാഹുല്‍ ട്വീറ്റില്‍ ചോദിക്കുന്നത്.
ക്രൂരമായ പീഡനത്തിന് ശേഷമാണ് സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് അടിച്ച് കയറ്റിയതെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്. ഭോപ്പാലില്‍ നിന്ന് നാല്‍പ്പത് കിലോമീറ്റര്‍ അകലെയാണ് അതിക്രമം നടന്ന സ്ഥലം. സ്ത്രീ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നാണ് ഡോക്ടര്‍മാര്‍ ഇന്ത്യ ടുഡേയോട് പ്രതികരിച്ചത്. സ്വകാര്യ ഭാഗങ്ങള്‍ക്ക് പുറമേ ശരീരത്തില്‍ പലയിടത്തും യുവതിക്ക് പരിക്കേറ്റിട്ടുണ്ട്.
ശസ്ത്രക്രിയയിലൂടെയാണ് സ്വകാര്യഭാഗത്തില്‍ അടിച്ച കയറ്റിയ ഇരുമ്പ് ദണ്ഡ് നീക്കിയതെന്നും ആരോഗ്യ വിദഗ്ധര്‍ വിശദമാക്കി. യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തു. സംഭവത്തിന് പിന്നിലുള്ള രണ്ട് പേരെ തിരിച്ചറിഞ്ഞതായാണ് പൊലീസ് പ്രതികരിക്കുന്നത്.