കേരളത്തിലേക്ക് രാഹുൽ ബ്രിഗേഡ്, ലക്ഷ്യം ഭരണമാറ്റം സാധ്യമാക്കൽ…

ടുവില്‍ പുലിമടയിലേക്ക് തന്നെയാണ് രാഹുല്‍ ബ്രിഗേഡും കയറാന്‍ പോകുന്നത്. സംസ്ഥാന ഭരണം പിടിക്കാനാണ് ഡല്‍ഹിയില്‍ നിന്നും പ്രത്യേക സംഘത്തെ കോണ്‍ഗ്രസ്സ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ മൂന്ന് മേഖലകളായി കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സോഷ്യല്‍ മീഡിയയിലെ ഇടപെടലിനായി പ്രത്യേക സംവിധാനം തന്നെയാണ് രാഹുല്‍ ബ്രിഗേഡ് ഒരുക്കുന്നത്. ഇതിനു വേണ്ടി മാത്രം വാര്‍ റൂമും തയ്യാറാക്കുന്നുണ്ട്. കോണ്‍ഗ്രസ്സ് ഒറ്റയ്ക്ക് 60 സീറ്റ് നേടുകയെന്ന ‘മിഷന്‍ 60’ പദ്ധതിക്ക് പിന്നാലെയാണ് ടീം രാഹുലിന്റെ പുതിയ നീക്കം. കോണ്‍ഗ്രസിന്റെ ബാലികേറാ മലയായ മലബാറില്‍ നിന്നും പരമാവധി സീറ്റുകള്‍ നേടുക എന്നതാണ് ഹൈക്കമാന്റ് ലക്ഷ്യമിടുന്നത്.

കേരളത്തിലെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ആയിരിക്കുമെന്ന കാര്യവും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള എം.പി കൂടിയാണ് രാഹുല്‍ എന്നതിനാല്‍ തിരിച്ചടി നേരിട്ടാല്‍ നെഹ്‌റു
കുടുംബത്തിന്റെ പ്രസക്തി തന്നെയാണ് ഇല്ലാതാകുക. ഈ ഭയവും കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനുണ്ട്. പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍ വിമത പക്ഷം ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ ‘കേരള വിജയം’ രാഹുല്‍ ഗാന്ധിക്ക് അനിവാര്യമാണ്. ഇടതു കോട്ടയായ മലബാറില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഹൈക്കമാന്റ് കെ.പി.സി.സിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍, എന്‍.എസ്.യു, യൂത്ത് കോണ്‍ഗ്രസ് അടക്കമുളള പോഷക സംഘടനകളിലെ വന്‍ സംഘത്തെയാണ് കേരളത്തിലേക്ക് നിയോഗിക്കുന്നത്. ഇവര്‍ക്കായി താമസ സൗകര്യവും ഓഫീസും ഒരുക്കുന്നത് കെ.പി.സി.സിയാണ്. സി.പി.എമ്മിന്റെ ഉരുക്കുകോട്ടകളായ മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമവും ടീം രാഹുല്‍ ഇതിനകം തുടങ്ങിയിട്ടുണ്ട്. ഈ ലിസ്റ്റ് രാഹുല്‍ ഗാന്ധിക്കാണ് സമര്‍പ്പിക്കുക. തെക്കന്‍ കേരളത്തില്‍ ജോസ്.കെ മാണി എഫക്ട് മറികടക്കാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ഗ്രൂപ്പ് താല്‍പ്പര്യം മാറ്റിവച്ച് വിജയ സാധ്യത മാത്രം മുന്‍ നിര്‍ത്തി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. ക്രൈസ്തവ സംഘടന നേതാക്കളെയും എസ്.എന്‍.ഡി.പി യോഗം, എന്‍.എസ്.എസ് സംഘടനകളെയും ഒപ്പം നിര്‍ത്താനും കോണ്‍ഗ്രസ്സ് തീവ്ര ശ്രമമാണ് നടത്തി കൊണ്ടിരിക്കുന്നത്.

ഈ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ, നിലവില്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അനുകൂലമായ നിലപാടല്ല ഈ വിഭാഗങ്ങളില്‍ നിന്നും ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ചില മത നേതാക്കളെ അനുനയിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഈ വിഭാഗങ്ങളുടെ വോട്ട് ബാങ്ക് ഉറപ്പിക്കാന്‍ കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും ഇതുവരെ സാധിച്ചിട്ടില്ല. ഇടതുപക്ഷ സര്‍ക്കാര്‍ ചെലുത്തിയ സ്വാധീനമാണ് ഈ നീക്കത്തിന് പ്രധാന തടസ്സമായിരിക്കുന്നത്. പിണറായി സര്‍ക്കാറിന്റെ മുന്നോക്ക സംവരണം ക്രൈസ്തവ വിഭാഗത്തില്‍ വലിയ സ്വാധീനമാണ് ഉണ്ടാക്കിയിരിക്കുന്നത്. മുന്നോക്ക സമുദായങ്ങളിലും ഇടതു താല്‍പ്പര്യം പ്രകടമാണ്. പിന്നോക്ക വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷേമ പദ്ധതികള്‍ പിന്നോക്ക വിഭാഗത്തെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്.

എസ്.എന്‍.ഡി.പി.യോഗവും എന്‍.എസ്.എസ് നേതൃത്വവും കനിഞ്ഞാല്‍ പോലും ഈ വിഭാഗങ്ങളിലെ വോട്ടുകള്‍ പ്രതിപക്ഷത്തിന് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ പ്രതിസന്ധി എങ്ങനെ മറികടക്കും എന്നതിനെ ആശ്രയിച്ചായിരിക്കും തെക്കന്‍ കേരളത്തിലെ യു.ഡി.എഫിന്റെ ഭാവി. ബി.ജെ.പി നേടുന്ന വോട്ടുകളും യു.ഡി.എഫിനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചാല്‍ അതും ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുക. നിലവിലെ കണക്കനുസരിച്ച് മലബാറില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ദയനീയമാണ്. രാഹുലും സംഘവും വരുന്നതോടു കൂടി ദീര്‍ഘകാലം ജയിക്കാത്ത സീറ്റുകള്‍ കൂടി പിടിച്ചെടുക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. അതിരുകവിഞ്ഞ ആത്മവിശ്വാസമാണിത്.

മലബാറിലെ ആറ് ജില്ലകളില്‍ നിന്നായി 35 സീറ്റുകളാണ് യു.ഡി.എഫ് ലക്ഷ്യം വയ്ക്കുന്നത്. ഇതില്‍ ദീര്‍ഘകാലം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയും പിന്നീട് ഇടതുപക്ഷം പിടിച്ചെടുക്കുകയും ചെയ്ത മണ്ഡലങ്ങളും ഉള്‍പ്പെടും. ചാഞ്ചാടുന്ന മണ്ഡലങ്ങളുടെ പട്ടികയിലാണ്‌ കൊയിലാണ്ടി, പൊന്നാനി, ഉദുമ മണ്ഡലങ്ങളെ കോണ്‍ഗ്രസ്സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാദാപുരവും പേരാമ്പ്രയും ജയിക്കുമെന്ന് കോണ്‍ഗ്രസ് ഉറച്ച് വിശ്വസിക്കുന്ന മണ്ഡലങ്ങളാണ്. കോഴിക്കോട് നോര്‍ത്തും ബേപ്പൂരും ഉള്‍പ്പെടെ പിടിച്ചെടുക്കുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. ഇതെല്ലാം ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റുകളാണ്. കോഴിക്കോട് സൗത്താകട്ടെ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുമാണ്. ഇവിടെ നിന്നും ജയിച്ച മുസ്ലീംലീഗ് നേതാവ് എം.കെ മുനീര്‍ നിലവില്‍ മണ്ഡലം മാറാനുള്ള ശ്രമത്തിലാണ്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേടിയ മുന്നേറ്റമാണ് മുനീറിനെയും മാറ്റി ചിന്തിപ്പിക്കുന്നത്. മലബാറില്‍ ലീഗിന് ശക്തിയുണ്ടെങ്കിലും കോണ്‍ഗ്രസ്സ് വളരെ ദുര്‍ബലമാണ്. ആറ് ജില്ലകളില്‍ നിന്നായി ആറ് എം എല്‍ എമാര്‍ മാത്രമാണ് നിലവില്‍ കോണ്‍ഗ്രസിനുളളത്. അറുപത് നിയമസഭാ മണ്ഡലങ്ങളാണ് ഈ ജില്ലകളിലുള്ളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്ന് 23 സീറ്റുകളാണ് 2016ല്‍ യു ഡി എഫിന് ലഭിച്ചത്. ഇതില്‍ 17 സീറ്റും ലീഗിന്റേതാണ്. അതില്‍ തന്നെ ഭൂരിപക്ഷവും മലപ്പുറത്ത് നിന്നുള്ളതുമാണ്. കോണ്‍ഗ്രസ് മലബാറില്‍ 15 സീറ്റ് വരെ സ്വപ്നം കാണുന്നത് തന്നെ അതിമോഹമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ആ പാര്‍ട്ടിയുടെ സംഘടനാ സംവിധാനവും തകര്‍ന്ന അവസ്ഥയിലാണുള്ളത്.

 

ലീഗിന്റെ സ്വാധീന മേഖലകള്‍ അല്ലാത്ത ഇടങ്ങളില്‍ കോണ്‍ഗ്രസിന് ഒന്നും തന്നെ ചെയ്യാന്‍ സാധിക്കുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിലും ഈ ന്യൂനത പ്രകടമാണ്. മലബാറില്‍ 31 സീറ്റിലാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസ് മത്സരിച്ചത്. എന്നിട്ടും പേരാവൂര്‍, ഇരിക്കൂര്‍, ബത്തേരി, വണ്ടൂര്‍, പാലക്കാട്, തൃത്താല മണ്ഡലങ്ങളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍, ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാനായിട്ടില്ല. കോണ്‍ഗ്രസ്സിന്റെ പടക്കുതിര കെ.സുധാകരന്‍ ഉള്‍പ്പെടെ എട്ടുനിലയിലാണ് പൊട്ടിയിരുന്നത്. അതേസമയം, മത്സരിച്ച 21 സീറ്റുകളില്‍, 17 സീറ്റുകളില്‍ വിജയിക്കാന്‍ ലീഗിന് കഴിഞ്ഞിട്ടുണ്ട്. ലീഗിന്റെ പൊന്നാപുരം കോട്ടയായ താനൂര്‍ ഉള്‍പ്പെടെ ഇടതുപക്ഷം പിടിച്ചെടുത്തതും, 2016ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ്.

നാല് സിറ്റിംഗ് സീറ്റുകളാണ് മലബാറില്‍ കോണ്‍ഗ്രസിന് നഷ്ടമായിരുന്നത്. കണ്ണൂര്‍, മാനന്തവാടി, നിലമ്പൂര്‍, പട്ടാമ്പി മണ്ഡലങ്ങളാണിത്. എല്‍.ജെ.ഡിക്ക് നല്‍കിയിരുന്ന കല്‍പ്പറ്റ സീറ്റും യു ഡി എഫിന് നഷ്ടപ്പെടുകയുണ്ടായി. ഇത്തവണ എല്‍.ജെ.ഡി മുന്നണി വിട്ട സാഹചര്യത്തില്‍ കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കാനാണ് സാധ്യത. കോണ്‍ഗ്രസിന്റെ പ്രഥമ ലക്ഷ്യം നഷ്ടപ്പെട്ട ആ അഞ്ച് സിറ്റിംഗ് സീറ്റുകള്‍ തിരിച്ചുപിടിക്കുക എന്നതാണ്. നിലവിലുളള ആറ് സീറ്റിനൊപ്പം ഈ അഞ്ചും കൂടി കിട്ടിയാല്‍ പതിനൊന്ന് സീറ്റാക്കി ഉയര്‍ത്താമെന്നതാണ് കണക്കു കൂട്ടല്‍.

 

തിരുവമ്പാടി സീറ്റ് ഏറ്റെടുക്കുന്നതും കോണ്‍ഗ്രസിന്റെ പരിഗണനയിലുള്ള കാര്യമാണ്. 2016ല്‍ കോണ്‍ഗ്രസിന് നഷ്ടമായ സിറ്റിംഗ് സീറ്റുകളുടെ പട്ടികയിലാണ് തിരുവമ്പാടിയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ ഉന്നമിടുന്നത് പിടിച്ചെടുക്കാമെന്ന് പ്രതീക്ഷയുള്ള മണ്ഡലങ്ങളാണ്. മധ്യകേരളത്തിലും ഈ പ്രതീക്ഷയില്‍ തന്നെയാണ് കോണ്‍ഗ്രസ്സ് മുന്നോട്ട് പോകുന്നത്. ത്യശൂരിലും എറണാകുളത്തും അവര്‍ വലിയ പ്രതീക്ഷയിലാണ്. എന്തിനേറെ തലസ്ഥാന ജില്ലയില്‍ പോലും ഈ പ്രതീക്ഷ കോണ്‍ഗ്രസ്സിനുണ്ട്. ഹൈക്കമാന്റിന്റെ ഇടപെടല്‍ നല്‍കുന്ന പ്രതീക്ഷയാണിത്. അതേസമയം, തിരഞ്ഞെടുപ്പ് റിസള്‍ട്ട് വരും വരെ മാത്രമേ, ഈ ‘പ്രതീക്ഷ’ക്ക് ആയുസ്സുണ്ടാകൂ എന്നാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്.

തെക്കന്‍ കേരളത്തില്‍ മാത്രമല്ല, മലബാറിലെ ലീഗ് കോട്ടകള്‍ അടക്കം പൊളിച്ചടുക്കുന്ന കാഴ്ചയാണ് കാണാന്‍ പോകുന്നതെന്നാണ് അവരുടെ വാദം. പൗരത്വ നിയമ ഭേദഗതിക്കെതിരായ ഇടതുപക്ഷ പ്രക്ഷോഭം ലീഗിന്റെ വോട്ട് ബാങ്ക് തകര്‍ക്കുമെന്നതാണ് ചെമ്പടയുടെ വിലയിരുത്തല്‍. ആരോപണങ്ങള്‍ക്കും അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കും മീതെ സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ക്കും ജനക്ഷേമ പദ്ധതികള്‍ക്കും അനുകൂലമായ വിധിയെഴുത്താണ് നടക്കാന്‍ പോകുന്നതെന്ന കാര്യത്തിലും സി.പി.എം നേതൃത്വത്തിന് പൂര്‍ണ്ണ ആത്മവിശ്വാസമാണുള്ളത്.

Top