രാഹുൽ ഗാന്ധി നാളെ വീണ്ടും ഇ.ഡിക്ക് മുന്നിൽ ; പ്രതിഷേധ വേദി ജന്തർമന്ദറിലേക്ക് മാറ്റി കോൺഗ്രസ്

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുൽ ഗാന്ധിക്കെതിരായ ഇഡി നടപടിയില്‍ നാളെ പ്രതിഷേധം നടത്തുന്ന വേദി ജന്തർമന്ദറിലേക്ക് മാറ്റി. എഐസിസിയിൽ നിന്നുള്ള പ്രതിഷേധം പൊലീസ് തടയുന്നതിനാലാണ് ജന്തർമന്ദർ വേദിയാക്കിയിരിക്കുന്നത്. നാളെ രാവിലെ പതിനൊന്ന് മണിക്ക് ചോദ്യംചെയ്യലിന് ഹാജരാകാനാണ് രാഹുല്‍ ഗാന്ധിക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. രാവിലെ 10 മണി മുതലാണ് പ്രതിഷേധം. ഇതിനോടകം രാഹുലിനെ മൂന്ന് തവണ ചോദ്യം ചെയ്തു. ഇതുവരെയുള്ള ചോദ്യം ചെയ്യലിൽ രാഹുലിന്‍റെ മറുപടി തൃപ്തികരമല്ലെന്നാണ് ഇഡി കേന്ദ്രങ്ങള്‍ പറയുന്നത്.

നാളെ വൈകുന്നേരം അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കാണും. രാഹുലിനെതിരായ ഇഡി നടപടി, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് കൂടിക്കാഴ്ച്ച.

2012ല്‍ മുന്‍ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് ഇ ഡി തുടര്‍നടപടി സ്വീകരിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപണ ഇടപാട് നടന്നുവെന്നണ് കേസിന് ആസ്‍പദമായ പരാതി.

Top