രാഹുലിന്റെ പ്രസംഗം പ്രകമ്പനം കൊള്ളിക്കുന്നു, ഗോഡ്‌സേയുടെ പിന്മുറക്കാര്‍ അസന്തുഷ്ടരാകും; സ്റ്റാലിന്‍

ചെന്നൈ: ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി നടത്തുന്ന പ്രസംഗങ്ങളെ പ്രശംസിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ രാജ്യത്ത് വലിയ പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും കക്ഷി രാഷ്ട്രീയത്തിനും അപ്പുറം പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയമാണ് രാഹുൽ സംസാരിക്കുന്നത്. ഇതിൽ ഗോഡ്സേയുടെ പിന്മുറക്കാർ അസന്തുഷ്ടരാകുമെന്നും സ്റ്റാലിൻ പറഞ്ഞു.

തമിഴ്‌നാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവ് എ. ഗോപണ്ണയുടെ ‘മാമനിതർ നെഹ്‌റു’ എന്ന പുസ്തകത്തിൻറെ പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് സ്റ്റാലിൻ രാഹുൽ ഗാന്ധിയെയും ഭാരത് ജോഡോ യാത്രയേയും ആവോളം പ്രശംസിച്ചത്. മതേതരത്വത്തിന്റെയും സമത്വത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടക്കേണ്ടതുണ്ട്. അതിന് നെഹ്‌റുവിനേയും മഹാത്മാഗാന്ധിയേയും പോലുള്ള നേതാക്കൾ രാജ്യത്തിനാവശ്യമാണ്. ഒരു യഥാർഥ ജനാധിപത്യവാദിയായിരുന്നു നെഹ്‌റുവെന്നും അതുകൊണ്ടാണ് എല്ലാ ജനാധിപത്യശക്തികളും അദ്ദേഹത്തെ വാഴ്ത്തുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.

മതേതരവാദിയായിരുന്ന ജവഹർലാൽ നെഹ്റു കോൺഗ്രസിനേക്കാൾ ഉപരി ഇന്ത്യയുടെ ശബ്ദമാണ് ഉയർത്തിപ്പിടിച്ചത്. ഇന്നത്തെ രാഷ്ട്രീയ ചുറ്റുപാടുകൾ നെഹ്‌റുവിന്റെ യഥാർഥ മൂല്യം മനസ്സിലാക്കി തരുന്നുണ്ടെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. ചില സമയം രാഹുൽ നെഹ്‌റുവിനെ പോലെയാണ് സംസാരിക്കുന്നത്. പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയമാണ് രാഹുൽ സംസാരിക്കുന്നത്. മഹാത്മാഗാന്ധിയുടേയും നെഹ്‌റുവിന്റെയും പിന്മുറക്കാരുടെ നിലപാടുകളിൽ ഗോഡ്‌സേയുടെ പിന്മുറക്കാർ അസന്തുഷ്ടരാകുമെന്നും സ്റ്റാലിൻ പറഞ്ഞു.

Top