രാഹുലിന്റെ തീരുമാനം ആത്മഹത്യാപരം; ലാലു പ്രസാദ് യാദവ്

പട്‌ന: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജി വെയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ആത്മഹത്യാപരമെന്ന് ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് റാഞ്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഒരു ദേശീയമാധ്യമത്തിനു നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് മാറാനുള്ള രാഹുലിന്റെ തീരുമാനം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു മാത്രമല്ല, സംഘപരിവാറിനെതിരെ പോരാടുന്ന എല്ലാ ശക്തികള്‍ക്കും മരണമണി മുഴക്കുമെന്ന് ലാലു പറഞ്ഞു. ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത ഒരാള്‍ അധ്യക്ഷസ്ഥാനത്ത് എത്തിയാല്‍, ആ വ്യക്തിയെ ‘ഗാന്ധികുടുംബത്തിന്റെ പാവ’ എന്നായിരിക്കും എതിരാളികള്‍ വിശേഷിപ്പിക്കുക. എന്തിനാണ് അതിനുള്ള അവസരം രാഹുല്‍ തന്റെ രാഷ്ട്രീയ എതിരാളികള്‍ക്ക് നല്‍കുന്നത്- എന്ന് ലാലു പ്രസാദ് പറഞ്ഞു.

മോദിയുടെ വിജയം തങ്ങളുടെ കൂട്ടായ പരാജയമാണെന്ന് പ്രതിപക്ഷം അംഗീകരിക്കണം. തെറ്റുപറ്റിയത് എവിടെയാണെന്ന് കോണ്‍ഗ്രസ് പരിശോധിക്കണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.

Top