ഒന്‍പത് വയസ്സുകാരിയുടെ ബലാത്സംഗ കൊലയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഡല്‍ഹി നങ്കലില്‍ ഒന്‍പത് വയസ്സുള്ള ദലിത് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദലിത് കുട്ടിയും രാജ്യത്തിന്റെ മകളാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട പത്രവാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്താണ് രാഹുലിന്റെ പ്രതികരണം.

ഞായറാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു സംഭവം. നങ്കലിലെ ശ്മശാനത്തോട് ചേര്‍ന്ന് വാടക വീട്ടിലാണ് കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്നത്. ഓടിക്കളിച്ച് തളര്‍ന്നപ്പോള്‍ വെള്ളം കുടിക്കാന്‍ ശ്മശാനത്തിലെ കൂളര്‍ തേടി വന്നതായിരുന്നു പെണ്‍കുട്ടി. വെള്ളം കുടിക്കാന്‍ പോയ മകളെ കാണാതായതോടെ അമ്മ തിരക്കിയിറങ്ങി. പിന്നാലെ പുരോഹിതനും കൂട്ടരും കുട്ടിയുടെ മൃതദേഹം അമ്മയെ കാണിച്ചു. കൂളറില്‍ നിന്നും വൈദ്യുതാഘാതമേറ്റാണ് കുട്ടി മരിച്ചതെന്നാണ് പുരോഹിതനും സംഘവും അമ്മയെ അറിയിച്ചത്.

പൊലീസിനെ വിവരമറിയിച്ചാല്‍ അവര്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുമെന്നും അവയവങ്ങള്‍ മോഷ്ടിക്കുമെന്നും പുരോഹിതന്‍ അമ്മയോട് പറഞ്ഞു. സമ്മര്‍ദം ചെലുത്തി മൃതദേഹം ദഹിപ്പിച്ചു. കുട്ടിയുടെ പിതാവിനെ മര്‍ദിച്ചെന്നും പരാതിയുണ്ട്. കുട്ടിയുടെ കൈത്തണ്ടയിലും മുട്ടിലും പൊള്ളലേറ്റ പാടുണ്ടായിരുന്നു. കുട്ടിയുടെ ചുണ്ട് നീല നിറമായി മാറിയിരുന്നു. ഇക്കാര്യം അയല്‍വാസികളോട് പറഞ്ഞതോടെയാണ് ക്രൂരകൃത്യം പുറത്തറിഞ്ഞത്. നാട്ടുകാര്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു.

കുട്ടിയെ ശ്മശാനത്തില്‍ വെച്ച് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി എത്തി. ഹാഥ്‌റസിനെ ഓര്‍മിപ്പിക്കുന്ന സംഭവമാണ് നങ്കലില്‍ നടന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കത്തിച്ചുകളഞ്ഞ കൊലയാളികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പിന്നാലെ പുരോഹിതന്‍ രാധേശ്യാമിനൊപ്പം ശ്മശാനത്തിലെ ജീവനക്കാരായ ലക്ഷ്മിനാരായണ്‍, കുല്‍ദീപ്, സാലിം എന്നിവരെയും അറസ്റ്റ് ചെയ്തു. പോക്‌സോ, എസ്.സി/എസ്.ടി നിയമങ്ങള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Top