അന്ന്‌ ഓർഡിനൻസ്‌ കീറിയെറിഞ്ഞു ; വീണ്ടും ചർച്ചയായി 2013ലെ രാഹുലിന്റെ നടപടി

ഡൽഹി; ക്രിമിനൽക്കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾ ഉടൻ അയോഗ്യരാക്കപ്പെടുന്നതിന്‌ വഴിയൊരുക്കുന്ന 2013ലെ സുപ്രീംകോടതി ഉത്തരവ്‌ മറികടക്കാൻ യുപിഎ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ്‌ ചീന്തിയെറിഞ്ഞത്‌ രാഹുൽ ഗാന്ധി. ജനപ്രാതിനിധ്യ നിയമത്തിലെ 8(4) വകുപ്പ്‌ പ്രകാരം ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾക്ക്‌ അപ്പീൽ നൽകാൻ മൂന്നുമാസത്തെ സാവകാശം നിലവിലുണ്ടായിരുന്നു. എന്നാൽ, 2013 ജൂലൈയിൽ ലില്ലിതോമസ്‌–-യൂണിയൻ ഓഫ്‌ ഇന്ത്യ കേസിൽ സുപ്രീംകോടതി ഈ വ്യവസ്ഥ റദ്ദാക്കി. തുടർന്ന്‌ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾ ഉടൻ അയോഗ്യരാക്കപ്പെടുമെന്ന സാഹചര്യമുണ്ടായി. ഇത്‌ മറികടക്കാൻ മൻമോഹൻസിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ഓർഡിൻസിന്‌ നീക്കം തുടങ്ങി. ഈ ഓർഡിനൻസ്‌ ‘ശുദ്ധ അസംബന്ധമാണെന്ന്‌’ വിമർശിച്ചാണ്‌ രാഹുൽ വാർത്താസമ്മേളനത്തിൽ അത്‌ ചീന്തിയെറിഞ്ഞത്‌.

പ്രധാനമന്ത്രി മൻമോഹൻസിങ് വിദേശപര്യടനത്തിലായിരിക്കെ കോൺഗ്രസ്‌ വൈസ്‌ പ്രസിഡന്റായിരുന്ന രാഹുൽ നടത്തിയ ‘ഓർഡിനൻസ്‌ കീറൽ’ വലിയ ചർച്ചയായി. തുടർന്ന്‌ ഓർഡിനൻസ്‌ നീക്കം യുപിഎ സർക്കാർ ഉപേക്ഷിച്ചു. സുപ്രീംകോടതി ഉത്തരവ്‌ പ്രകാരം കോൺഗ്രസ്‌ എംപിയായിരുന്ന റഷീദ്‌ മസൂദ്‌, ആർജെഡി നേതാവ്‌ ലാലുപ്രസാദ്‌യാദവ്‌, ജെഡിയു നേതാവ്‌ ജഗദീഷ്‌ശർമ തുടങ്ങിയവർക്കും എംപി സ്ഥാനം നഷ്ടപ്പെട്ടു. 2014ൽ ഡിഎംകെ എംപി ടി എം ശെൽവഗണപതി, 2018ൽ ജാർഖണ്ഡ്‌ എംഎൽഎ അനോഷ്‌ എക്കാ, 2022ൽ സമാജ്‌വാദ്‌പാർടി എംഎൽഎ അസംഖാൻ തുടങ്ങിയവരും അയോഗ്യരാക്കപ്പെട്ടു. വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലും അയോഗ്യനാക്കപ്പെട്ടു. ഫൈസലിന്റെ അപ്പീൽ നിലനിൽക്കെത്തന്നെ തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപതെരഞ്ഞെടുപ്പിനും തീരുമാനിച്ചു. വിധി ഹൈക്കോടതി മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പിൻവലിക്കേണ്ടി വന്നു. എന്നാൽ ലോക്‌സഭാ സെക്രട്ടറി ജനറൽ അയോഗ്യത പിൻവലിച്ചിട്ടില്ല. വ്യാഴാഴ്‌ച ക്രിമിനൽ അപകീർത്തി കേസിൽ രാഹുൽ ഗാന്ധി രണ്ടുവർഷം ശിക്ഷിക്കപ്പെട്ടതോടെ അദ്ദേഹവും എംപി സ്ഥാനത്തുനിന്ന്‌ അയോഗ്യനാക്കപ്പെട്ടെന്ന വാദവുമായി ബിജെപി രംഗത്തെത്തി.
രാഹുൽ അയോഗ്യതാമുനമ്പിൽ നിൽക്കുന്ന സാഹചര്യത്തിൽ 2013ൽ ഓർഡിനൻസ്‌ ചീന്തിയെറിഞ്ഞ അദ്ദേഹത്തിന്റെ നടപടി സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയാണ്‌.

Top