അസമിലെ റാലിയിലും ‘രാഹുല്‍’; തല്ലാന്‍ വരുന്നവര്‍ അറിയൂ, അമ്മമാരുടെ ‘കവചം’ ഉണ്ട്

ഗുവാഹത്തി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പിടിവിടാതെ മോദി. രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി. അസമിലെ കോകരാഝറിലെ റാലിയിലാണ് അദ്ദേഹം രാഹുലിനെ പരസ്യമായി പരിഹസിച്ചത്.

‘ചിലപ്പോഴൊക്കെ നേതാക്കന്മാര്‍ എന്നെ വടികൊണ്ട് മര്‍ദ്ദിക്കുന്ന കാര്യം പറയുന്നു. എന്നാല്‍ അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷാകവചം എനിക്ക് മേല്‍ ഉള്ളതിനാല്‍ എത്ര വടികൊണ്ട് അടിച്ചാലും എനിക്ക് ഒന്നും സംഭവിക്കുകയില്ല’, -മോദി പറഞ്ഞു.

രാജ്യത്ത് കടുത്ത തൊഴിലില്ലായ്മയാണെന്നും ഈ പ്രതിസന്ധി ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ആറുമാസം കഴിഞ്ഞ് മോദിക്ക് വീടിനു പുറത്തിറങ്ങാനാകില്ലെന്നും രാജ്യത്തെ യുവാക്കള്‍ അദ്ദേഹത്തെ വടി കൊണ്ട് അടിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
അതേസമയം ഇതിനുള്ള മറുപടി ഇന്നലെ മോദി ലോക്‌സഭയില്‍ പറഞ്ഞിരുന്നു. യുവാക്കള്‍ അടിക്കാന്‍ വരട്ടെ സൂര്യനമസ്‌കാരം ചെയ്ത് ശരീരം തയ്യാറാക്കി വെക്കും എന്നായിരുന്നു രാഹുല്‍ ഗാന്ധിക്കുള്ള മോദിയുടെ മറുപടി.

പൗരത്വ നിയമ ഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കിയതിനു ശേഷം ഇതാദ്യമായാണ് നരേന്ദ്ര മോദി അസം സന്ദര്‍ശിക്കുന്നത്.

Top