ജാമ്യം ലഭിച്ചതിന് പിന്നാലെ രാഹുല്‍ പോയത് ദോശകഴിക്കാന്‍; അതിശയത്തോടെ അണികളും പിന്നാലെ…

പാട്ന: യാത്രയ്ക്കിടെ അണികള്‍ക്കൊപ്പം നല്ല ഭക്ഷണം കഴിക്കുന്ന ശീലം രാഹുല്‍ ഗാന്ധിക്ക് എപ്പോഴുമുണ്ട്. ചിലപ്പോഴൊക്കെ അപ്രതീക്ഷിതമായി ഹോട്ടലുകളിലും കടകളിലും കയറി അണികളെയും നേതാക്കളെയും ഞെട്ടിക്കുന്നത് രാഹുലിന്റെ പതിവ് ശീലവുമാണ്. കഴിഞ്ഞദിവസം ബിഹാറിലെത്തിയപ്പോഴും രാഹുല്‍ഗാന്ധി അത് ആവര്‍ത്തിച്ചു. പാട്നയിലെ മൗര്യലോക് മാര്‍ക്കറ്റ് കോംപ്ലക്സിലെ ഒരു ഹോട്ടലിലാണ് ഇത്തവണ രാഹുല്‍ഗാന്ധി എത്തിയത്.

പാട്നയിലെ കോടതിയില്‍ ഹാജരായതിന് ശേഷം വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് രാഹുല്‍ഗാന്ധി ഹോട്ടലില്‍ കയറിയത്. തെന്നിന്ത്യന്‍ വിഭവങ്ങള്‍ക്ക് പേരുകേട്ട ഹോട്ടലില്‍നിന്ന് അദ്ദേഹം ദോശയും കാപ്പിയും കഴിച്ചു. എ.ഐ.സി.സി. വക്താവ് ശക്തിസിങ് ഗോഹില്‍, ബിഹാര്‍ പി.സി.സി. അധ്യക്ഷന്‍ മദന്‍മോഹന്‍ ജാ, രാജ്യസഭാംഗം അഖിലേഷ് പ്രസാദ് സിങ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുക്കാനാണ് രാഹുല്‍ഗാന്ധി പാട്നയിലെത്തിയത്. എല്ലാ കള്ളന്മാരുടെയും പേര് മോദി എന്ന പരാമര്‍ശമാണ് കേസിലേക്ക് നയിച്ചത്. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരായ രാഹുല്‍ഗാന്ധിക്ക് കേസില്‍ ജാമ്യം ലഭിച്ചിരുന്നു.

Top