മുതലാളിമാര്‍ക്ക് വേണ്ടിയാണ് മോദി നിലകൊള്ളുന്നത്, ദരിദ്രര്‍ക്കായി ഒന്നും ചെയ്യുന്നില്ല’; രാഹുല്‍ ഗാന്ധി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മുതലാളിമാര്‍ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി നിലകൊള്ളുന്നത്. രാജ്യത്തെ ദരിദ്രര്‍ക്കായി മോദി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കുകയാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യമെന്നും രാഹുല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ജനതാദളിന്റെ ‘ജന്‍ വിശ്വാസ്’ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ പ്രധാനപ്പെട്ട കമ്പനികളുടെ പട്ടിക പരിശോധിച്ചാല്‍ ആദിവാസി സമൂഹത്തില്‍ നിന്ന് ഒരാളെപ്പോലും കണ്ടെത്താന്‍ കഴിയില്ല. സ്വകാര്യ സ്‌കൂളുകളുടെയും കോളജുകളുടെയും പട്ടിക എടുത്താലും സ്ഥിതി ഇതുതന്നെ. രാജ്യത്ത് വേണ്ടി വീരമൃത്യു വരിച്ച ഭടന്മാരുടെ കുടുംബങ്ങള്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. മോദി സര്‍ക്കാര്‍ എല്ലാ മേഖലകളെയും തകര്‍ത്തു. ബിജെപിയെയും ആര്‍എസ്എസിനെയും ഭയമില്ലെന്നും രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആരോപിച്ചു. 15 ലക്ഷം രൂപ അക്കൗണ്ടുകളിലേക്ക് വരുമെന്ന് മോദി പറഞ്ഞിരുന്നു. രാജ്യത്തെ യുവാക്കള്‍ക്ക് തൊഴിലില്ല. അഞ്ഞൂറോളം പേരാണ് മോദിയുടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം വിമര്‍ശിച്ചു. മോദി നുണ ഫാക്ടറിയാണെന്നും ദാരിദ്ര്യവും തൊഴിലില്ലായ്മയും മറക്കാനായി നുണ പറയുകയാണെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി. കണ്ണട തുടച്ച് യാഥാര്‍ത്ഥ്യങ്ങള്‍ കാണാന്‍ ശ്രമിക്കണമെന്നും തേജസ്വി പറഞ്ഞു.

Top