‘അസം മുഖ്യമന്ത്രിയുടെ നിയന്ത്രണം അമിത് ഷായുടെ കൈയില്‍’; ഹിമന്തിനെതിരെ രാഹുല്‍ ഗാന്ധി

ബാര്‍പേട്ട: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത് ബിശ്വ ശര്‍മ എന്ന ആരോപണം ഇന്ന് രാഹുല്‍ ആവര്‍ത്തിച്ചു. അസം മുഖ്യമന്ത്രിയുടെ നിയന്ത്രണം അമിത് ഷായുടെ കൈയില്‍.അമിത് ഷാക്കെതിരെ എന്തെങ്കിലും പറയാന്‍ അസം മുഖ്യമന്ത്രിക്ക് ധൈര്യപ്പെട്ടാല്‍ ഹിമന്ത ബിശ്വ ശര്‍മയെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കുമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് തന്നെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത്? തനിക്കെതിരെ കഴിയുന്നത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്യാം.നിലവില്‍ 25 കേസുകള്‍ എടുത്തിട്ടുണ്ട്. 25 കേസുകള്‍ കൂടി എടുത്തോളൂവെന്നും രാഹുല്‍ വ്യക്തമാക്കി. ബിജെപിക്കും ആര്‍എസ്എസിനും തന്നെ ഭയപ്പെടുത്താനാവില്ലെന്നും രാഹുല്‍.

”രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത ബിശ്വ ശര്‍മ്മ. അസം മുഖ്യമന്ത്രിയുടെ നിയന്ത്രണം അമിത് ഷായുടെ കൈയിലാണ്. ഷായ്ക്കെതിരെ സംസാരിക്കാന്‍ ധൈര്യപ്പെട്ടാല്‍ ഹിമന്തയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും. അസമിന്റെ സംസ്‌കാരവും ഭാഷയും ചരിത്രവും തകര്‍ക്കാനാണ് ബിജെപിയും ആര്‍എസ്എസും ആഗ്രഹിക്കുന്നത്. നാഗ്പൂരില്‍ നിന്ന് അസം ഭരിക്കാനാണ് ഇവരുടെ ശ്രമം. അത് ഒരിക്കലും അനുവദിക്കില്ല”- ബാര്‍പേട്ടയിലെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുല്‍ പറഞ്ഞു.

”മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്, എന്നാല്‍ കോണ്‍ഗ്രസ് രാജ്യത്തെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. ബിജെപി-ആര്‍എസ്എസ് ആശയങ്ങള്‍ മണിപ്പൂരിനെ ചുട്ടെരിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ല. ഭാരതം സ്‌നേഹത്തിന്റെ രാജ്യമാണ്, വെറുപ്പിന് ഇടമില്ല. നാം ഒന്നിച്ച് മുന്നോട്ട് പോകും. അക്രമവും വിദ്വേഷവും ആര്‍ക്കും ഗുണം ചെയ്യില്ല”-രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Top