യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം; തുടക്കം കുറിക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം വന്നിറങ്ങിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി, ശശി തരൂര്‍ എംപി തുടങ്ങി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്നാണ് രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചത്.

ബൂത്ത് തലം മുതലുളള പ്രവര്‍ത്തകരെ നേരില്‍ കാണാനും യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനുമാണ് രാഹുല്‍ എത്തിയത്. രാഹുല്‍ ഗാന്ധി അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം ഐ ഷാനവാസിന്റെ വീട്ടില്‍ പോയ ശേഷമാണ് മറൈന്‍ഡ്രൈവിലെ പൊതുയോഗത്തിനെത്തുക. ഇതിനുശേഷമാണ് യുഡിഎഫ് നേതാക്കളുമായുളള നിര്‍ണായക കൂടിക്കാഴ്ച.

ഇന്ന് വൈകിട്ട് എറണാകുളം മറൈന്‍ഡ്രൈവില്‍ ബൂത്ത് തലം മുതലുളള ഭാരവാഹികള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. തുടര്‍ന്ന് യുഡിഎഫ് നേതാക്കളുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിക്കാഴ്ച നടത്തും. കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് ദിവസങ്ങള്‍ ശേഷിക്കെയാണ് ബൂത്ത് തലം മുതലുളള പ്രവര്‍ത്തകരെ നേരില്‍ കാണാന്‍ രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തിയത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് രാഹുലിന്റെ വരവിന്റെ ഉദ്ദേശം. ഒപ്പം വിവിധ സീറ്റുകളില്‍ ആവശ്യമുന്നയിച്ച് രംഗത്തുളള ഘടകകക്ഷികളെ അനുനയിപ്പിക്കാനുളള ശ്രമങ്ങളുമുണ്ടാകും. കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എമ്മും മുസ്ലീം ലീഗും രംഗത്തുളളതാണ് കേരളത്തിലെ കോണ്‍ഗ്രസിന് വന്‍ തലവേദനയായിരിക്കുന്നത്. കേരള കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ വൈകുന്നേരത്തെ കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടേക്കും എന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം തെരഞ്ഞെടുപ്പിന് സിറ്റിങ് എം പി മാര്‍ തന്നെ മല്‍സരിക്കണോ അതോ ജയസാധ്യതയുളള പുതുമുഖങ്ങള്‍ വേണോ എന്ന കാര്യത്തിലാണ് അനൗദ്യോഗിക ചര്‍ച്ചകള്‍ തുടരുകയാണ്. ജയസാധ്യത കണക്കിലെടുത്ത് ഉമ്മന്‍ചാണ്ടി അടക്കമുളള നേതാക്കള്‍ മല്‍സരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് തന്നെ നേരത്തെ പസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും കോണ്‍ഗ്രസ് നേതാക്കളുമായുളള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

Top