ഒരു മാസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ കണ്ടെത്തും; നിലപാടിലുറച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരാനാകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ തുടര്‍ന്ന് വിഷമഘട്ടത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് അധ്യക്ഷസ്ഥാനം ഒഴിയാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചത്.

മുതിര്‍ന്ന നേതാക്കളും പ്രിയങ്കാ ഗാന്ധിയും പലവട്ടം അനുനയ ചര്‍ച്ചകള്‍ നടത്തിയെങ്കിലും രാജി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. ഒരുമാസത്തിനകം കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. ഇക്കാര്യം മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, മുതിര്‍ന്ന നേതാക്കളടക്കം രാഹുലിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും അദ്ദേഹം വഴങ്ങാന്‍ തയ്യാറായിട്ടില്ല.

പാര്‍ട്ടി നേതാക്കള്‍ക്ക് പുറമേ ഡി.എം കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും രാഹുലിനെ ഫോണില്‍ വിളിച്ച് അധ്യക്ഷസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാഹുലിന്റെ തീരുമാനം ആത്മഹത്യാപരമായിരിക്കുമെന്നാണ് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് അഭിപ്രായപ്പെട്ടത്. അതേസമയം ലോക്സഭയിലെ കക്ഷിനേതൃസ്ഥാനം രാഹുല്‍ ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top